ഉടമ സ്ഥലത്തില്ല, കടയടച്ച് മടങ്ങിയ ജീവനക്കാരൻ കാർ പള്ളിക്ക് മുന്നിൽ നിർത്തി…പിന്നാലെ കാറിൻ്റെ ചില്ല് തകർത്ത്…
പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് 7 ലക്ഷം രൂപ കവർന്നു. തൃശ്ശൂരിലെ എഎസ് ട്രേഡേഴ്സ് സ്ഥാപനത്തിലെ ജീവനക്കാരൻ പേരാമംഗലം സ്വദേശി കടവി ജോർജിന്റെ വാഹനത്തിൽ നിന്നാണ് മോഷ്ടാവ് പണം കവർന്നത്. ഇന്നലെ രാത്രി കടയടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടവി ജോർജ് പേരാമംഗലം പള്ളിക്ക് മുന്നിൽ വാഹനം നിർത്തിയിരുന്നു. ഒമ്പതരയോടെയായിരുന്നു ഇത്. ശേഷം പേരാമംഗലം പള്ളിയിൽ പ്രാർത്ഥിക്കാനായി പോയി തിരികെ വന്നപ്പോഴാണ് കാറിന്റെ ചില്ല് തകർത്ത് പണം മോഷ്ടിച്ച വിവരം അറിയുന്നത്. എഎസ് ട്രേഡേഴ്സ് സ്ഥാപനം ഉടമ സ്ഥലത്ത് ഇല്ലാത്തതിനെ തുടർന്നാണ് ജീവനക്കാരൻ ജോർജ് അന്നത്തെ ആകെ വരുമാനം തൻ്റെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കാറിന്റെ ഇടതു വശത്തെ ചില്ല് തകർത്താണ് മോഷ്ടാവ് പണം കവർന്നത്. സംഭവത്തിൽ പേരമംഗലം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.