പാമ്പ് കടിച്ച് 6 വയസുകാരിയുടെ മരണം….ഷെഡിൽ ഉറങ്ങിക്കിടക്കുമ്പോൾ കടിയേറ്റെന്ന് സംശയം
എങ്ങണ്ടിയൂർ തച്ചാട് വീട്ടിൽ ഇനി അനാമികയുടെ കളികളോ പൊട്ടിച്ചിരിയോ കൊഞ്ചലോ സഹോദരങ്ങളോടുള്ള കൊച്ചുകൊച്ചു വഴക്കുകളോ ഇല്ല. മുത്തച്ഛനോടൊപ്പം രാത്രി ഉറങ്ങാൻ കിടന്ന അവളെ വിധി ഒരു പാമ്പിൻ കുഞ്ഞിൻ്റെ രൂപത്തിലെത്തി കവർന്നു. തളിക്കുളം പത്താംകല്ല് സി.എം.എസ്.യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്.
ഇടശ്ശേരി സി. എസ്. എം. സ്കൂളിന് കിഴക്ക് പുളിയംതുരുത്ത് വാടകക്ക് താമസിക്കുകയായിരുന്നു അനാമികയും കുടുംബവും. കൂലിപ്പണിക്കാരനായ നന്ദുവും ഭാര്യ ലക്ഷ്മിയും അനാമികയടക്കം മൂന്ന് മക്കൾക്കൊപ്പം താമസിച്ച ഷീറ്റ് വിരിച്ച ഷെഡ് വീടിന് ചുറ്റും പൊന്തക്കാടാണ്. പതിവായി വീട്ടുപരിസരത്ത് അണലിയെ കാണാറുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ കണ്ട പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നിരുന്നു. എന്നാൽ പ്രദേശത്ത് കൂടുതൽ പാമ്പുകളുണ്ടാകുമെന്ന് ഇവർ സംശയിച്ചില്ല. ചൊവ്വാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴാകാം അനാമികയെ പാമ്പ് കടിച്ചതെന്നാണ് ഇപ്പോഴത്തെ സംശയം.