70 വയസുകാരൻ മൂന്നര വയസുകാരിയെ പീഡിപ്പിച്ചെന്ന് ആരോപണം…നാണക്കേട്.. 5 വ‍ർഷത്തിന് ശേഷം നിരപരാധിയെന്ന് വിധി

മൂന്നര വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ആളെ അഞ്ച് വർഷം കഴിഞ്ഞ് വെറുതെ വിട്ടു. ഫോർട്ട് പൊലീസ് ചാർജ് ചെയ്‌ത കേസിലെ പ്രതി കരമന സ്വദേശി രാധാകൃഷ്‌ണനെയാണ് കോടതി വെറുതേ വിട്ടത്. പോക്സോ നിയമ പ്രകാരവും പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരവും പൊലീസ് ചാർജ് ചെയ്‌ത കേസിൽ പ്രതി നിരപരാധിയാണെന്ന് തെളിഞ്ഞതോടെയാണ് തിരുവനന്തപുരം സ്പെഷ്യൽ അതിവേഗ കോടതി ജഡ്‌ജി അഞ്ജു മീരാ ബിർള പ്രതി കുറ്റക്കാരനല്ലെന്ന് വിധി പ്രസ്‌താവിച്ചത്.

2020ൽ ആയിരുന്നു പൊലീസ് രാധാകൃഷ്ണനെതിരെ കേസെടുത്തത്. മൂന്നര വയസുകാരിയെ പീഡിപ്പിച്ചെന്ന കുഞ്ഞിന്റെ അമ്മയുടെ പരാതിയിലായിരുന്നു നടപടി. എന്നാൽ കേസ് കോടതിയിലെത്തിയതോടെ അമ്മ മൊഴിയിൽ പറയാത്ത പല കാര്യങ്ങളും ഉന്നയിച്ചെന്നും ഇതോടെ കേസിൽ പ്രതി നിരപരാധിയാണെന്ന് കോടതിയ്ക്ക് മനസിലായെന്നും പ്രതിഭാഗം അഭിഭാഷകൻ വിശദമാക്കുന്നത്. വീട് വിൽപ്പനയെ ചൊല്ലിയുള്ള തർക്കമായിരുന്നു പരാതിയുടെ കാരണമെന്നും പ്രതിഭാഗം കോടതിയിൽ തെളി‌ഞ്ഞു.

പരാതി ഉയർന്നതിന് പിന്നാലെ എഴുപതുകാരനായ രാധാകൃഷ്ണൻ കുടുംബത്തോടൊപ്പം സ്ഥലം മാറിപോകേണ്ട അവസ്ഥയടക്കം നേരിട്ടിരുന്നു. വർഷങ്ങൾക്ക് ശേഷം നീതി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അഭിഭാഷകർ പറഞ്ഞു. പ്രതിയ്ക്കു വേണ്ടി അഭിഭാഷകരായ വക്കം ഡി. സജീവ്, റ്റി.ആർ. അജിത്‌കുമാർ (പേട്ട), എൽ. നാരായണമൂർത്തി, ജെ. തംറുക്ക് എന്നിവർ ഹാജരായി

Related Articles

Back to top button