അങ്കമാലിയിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു…
അങ്കമാലിയിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടികളിൽ ഒരാൾ മരിച്ചു.അങ്കമാലിയിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദമ്പതികളുടെ ഇളയ മകനായ ആസ്തിക് സനൽ (4) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് മില്ലുപടി വെളിയത്ത് വീട്ടിൽ സനൽ, ഭാര്യ സുമി എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സനൽ തൂങ്ങിയ നിലയിലും സുമി പൊള്ളലേറ്റ് മരിച്ച നിലയിലുമായിരുന്നു. ഇവരുടെ രണ്ടു കുട്ടികളിൽ ഗുരുതരമായി പൊള്ളലേറ്റ ഇളയ മകൻ തീവ്രപചരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
സാമ്പത്തിക ബാധ്യതമൂലം ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്.സുമിയുടെ കൈപ്പടയിലാണ് കുറിപ്പുള്ളതെന്നാണ് വിവരം. സനൽ തൂങ്ങി മരിച്ചതിന് പിന്നാലെ സുമി ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നു എന്നും തീ കൊളുത്തിയതിന് ശേഷം സനൽ തൂങ്ങിമരിച്ചതാവാമെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിരുന്നു. സനലും സുമിയും അങ്കമാലി തുറവൂർ ജംഗ്ഷനിൽ അക്ഷയകേന്ദ്രം നടത്തിവരികയാണ്.