അബ്‍ദുൾ റഹീമിന്‍റെ മോചനത്തിൽ ഒക്ടോബര്‍ 17 അതിനിർണായക ദിനം….
സൗദി ബാലൻ മരിച്ച കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‍ദുൾ റഹീമിന്‍റെ മോചന നടപടികളുടെ ഭാഗമായ ഹർജിയിൽ പൊതുവാദം കേൾക്കൽ ഒക്ടോബർ 17 ന് റിയാദ് ക്രിമിനൽ കോടതിയിൽ നടക്കുമെന്ന് റഹീം സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വധശിക്ഷ ഒഴിവാക്കിയ ശേഷമുള്ള റഹീമിന്‍റെ കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്. അതിന്മേലുള്ള തുടർ നടപടികൾക്കും മോചന ഹരജിയിൽ വാദം കേൾക്കാനുമാണ് ഒക്ടോബർ 17 ന് രാവിലെ കോടതി സമയം അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പ്രതിഭാഗം വക്കീലും റഹീമിന്‍റെ കുടുംബം അധികാരപ്പെടുത്തിയ പ്രതിനിധിയും കോടതിയിൽ ഹാജരാകും. അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി ഭാരവാഹികൾ പറഞ്ഞു.