പുന്നപ്രയിൽ മസ്ജിദിൽ കവർച്ച.. പണം നഷ്ടമായി…
അമ്പലപ്പുഴ: വണ്ടാനം – കുറവൻതോട് മസ്ജിദിൽ കവർച്ച. ഓഫീസിൽ സൂക്ഷിച്ചിരുന്ന 60,000 രൂപ നഷ്ടപ്പെട്ടു.പുന്നപ്ര വണ്ടാനം – കുറവൻതോട് ഷറഫുൽ ഇസ്‌ലാം മസ്ജിദ് ഓഫീസിലാണ് മോഷണം നടന്നത്.ഇന്നലെ രാവിലെ ഓഫീസ് സെക്രട്ടറി എത്തിയപ്പോൾ ഓഫീസ് മുറി തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.തുടർന്ന് നടത്തിയ പരിശോധനയിലാണ് മസ്ജിദ് സെക്രട്ടറി ഓഫീസിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞത്. ഓഫീസിലെ ഫയലുകൾ ഉൾപ്പെടെയുള്ളവ വാരിവലിച്ച നിലയിലുമായിരുന്നു.
ഓഫീസ് വാതിൽ കുത്തി തുറന്നാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്. മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്.
പരാതി നൽകിയതിനെത്തുടർന്ന് പുന്നപ്ര പോലീസും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. മസ്ജിദിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് കവർച്ച നടന്നത്. മോഷ്ടാവ് വരുന്നതും പോകുന്നതും കാമറ ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ഏതാനും മാസം മുൻപ് നീർക്കുന്നം ഇജാബ മസ്ജിദിൽ മോഷണം നടത്തിയയാളാണ് ഇതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പ്രസിഡൻ്റ് സി. എ. സലിം ചക്കിട്ടപ്പറമ്പ് പറഞ്ഞു.