ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി..അറിയാം അതിഷി മർലേനയെ…

അടുത്ത തെരഞ്ഞെടുപ്പ് വരെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെ നിയമസഭാ കക്ഷിയോഗം ഐക്യകണ്ഠമായി തിരഞ്ഞെടുത്തിരിക്കുകയാണ്.അരവിന്ദ് കെജ്‌രിവാൾ മന്ത്രിസഭയിലെ ഏക വനിതാ മുഖമായിരുന്നു അതിഷി മ‍‌ർലേന. ഡൽഹി മുഖ്യമന്ത്രി പദവിയിലേയ്ക്ക് എത്തുന്ന മൂന്നാമത്തെ വനിതയെന്ന വിശേഷണവും അ‍തിഷിയ്ക്കുണ്ട്. 11 വര്‍ഷത്തിനിപ്പുറമാണ് അരവിന്ദ് കെജ്‌രിവാളിനു ശേഷം ദില്ലിയില്‍ പുതിയ മുഖ്യമന്ത്രി വരുന്നത്.

1981 ജൂണ്‍ എട്ടിന് ഡല്‍ഹിയില്‍ തന്നെയാണ് അതിഷി ജനിച്ചത്. മാര്‍ക്‌സും ലെനിനും ചേര്‍ന്ന മര്‍ലേന അതിഷിയുടെ പേരിനൊപ്പം ചേര്‍ത്തത് മാതാപിതാക്കളും ഡല്‍ഹി സര്‍വകലാശാല പ്രഫസര്‍മാരുമായിരുന്ന വിജയ് കുമാര്‍ സിങ്ങും ത്രിപ്ത വാഹിയുമാണ് . സ്പ്രിങ്‌ഡെയ്ല്‍ സ്‌കൂളില്‍നിന്നാണ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം നേടി. ശേഷം, ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡ് സര്‍വകലാശയില്‍ നിന്ന് ബിരുദാനന്തര ബിരുദം. ഓക്‌സഫഡിലും ഇന്ത്യയിലെ റിഷിവാലി സ്‌കൂളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചതിനുശേഷമാണ് അവര്‍ ജനങ്ങള്‍ക്കിടയിലേക്കിറങ്ങുന്നത്. ആം ആദ്മി പാര്‍ട്ടി സ്ഥാപിതമായപ്പോള്‍ മുതല്‍ പ്രവര്‍ത്തകയാണ്.

2013ലാണ് ആം ആദ്മി പാര്‍ട്ടിയോടൊപ്പമുള്ള യാത്ര അതിഷി ആരംഭിക്കുന്നത്. മധ്യപ്രദേശിലെ ഖണ്ട്‌വാ ജില്ലയില്‍ നടന്ന ചരിത്രപരമായ ജല്‍ സത്യാഗ്രഹയില്‍ പങ്കെടുത്തു അവര്‍. 2020ല്‍ നടന്ന ഡല്‍ഹി ലജിസ്ലേറ്റീവ് അസംബ്ലി ഇലക്ഷനില്‍ കല്‍ക്കാജി മണ്ഡലത്തില്‍ നിന്ന് ജയിച്ചു വന്നു. ബിജെപിയുടെ ധരംബിര്‍ സിങിനെ 11000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം. 2015 – 2018 കാലയളവില്‍ സിസോദിയയുടെ ഉപദേശകയായി അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, പ്രധാനമായും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസ, പൊതുമരാമത്ത്, ടൂറിസം മന്ത്രിയായിരുന്നു. ഈ വകുപ്പുകള്‍ ഉള്‍പ്പെടെ 14 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. എഎപിയുടെ ആദ്യ വനിത മുഖ്യമന്ത്രി കൂടിയാണ് അതിഷി മര്‍ലേന. ദില്ലിയില്‍ എഎപിയുടെ ഭരണതുടര്‍ച്ചയ്ക്ക് സഹായകരമായ പരിഷ്‌ക്കരണ നടപടികളുടെയും ചുക്കാന്‍ അതിഷിക്കായിരുന്നു. നിലവില്‍ മമത ബാനര്‍ജിക്കു പുറമെ രാജ്യത്ത് മുഖ്യമന്ത്രി പദത്തിലുള്ള വനിത അതിഷിയാകും

Related Articles

Back to top button