വീണ്ടും നരബലി.. ബലി നല്‍കിയത് 14 കാരിയെ…

കേരളത്തെ നടുക്കിയ നരബലിയുടെ വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ആ നടുക്കം മാറുന്നതിനു മുന്‍പ് തന്നെ ഇതാ മറ്റൊരു വാര്‍ത്ത കൂടി. പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് ഒരു കുടുംബം ബലി നല്‍കിയത്. 14 വയസ്സു മാത്രം പ്രായമുള്ള കുഞ്ഞിനോടാണ് കുടുംബം ഈ ക്രൂരത കാട്ടിയത്.

ഗുജറാത്തിലെ ഗിര്‍ സോമനാഥ് ജില്ലയിലെ ധാര ഗിര്‍ വില്ലേജിലെ ഒരു കുടുംബമാണ് 14 വയസ്സ് മാത്രം പ്രായമുള്ള തങ്ങളുടെ മകളെ ബലി നല്‍കിയത്. നരബലിയെന്ന് സംശയിക്കുന്ന കേസില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഗ്രാമവാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് സംഭവത്തില്‍ ഇടപെട്ടത്. നവരാത്രി നാളിലായിരുന്നു സംഭവം. സാമ്പത്തിക ലാഭത്തിനായി കുടുംബം മകളെ ബലിയര്‍പ്പിച്ചതായാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. ഗ്രാമ പഞ്ചായത്തില്‍ അവളുടെ മരണം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഗ്രാമവാസികള്‍ പോലീസിനെ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി കുടുംബത്തിന്റെ കൃഷിയിടത്തില്‍ സംസ്‌കരിച്ചതായി ഗ്രാമവാസികള്‍ ആരോപിച്ചു. തുടര്‍ന്ന് പോലീസും ഫോറന്‍സിക് സംഘവും കേസില്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു.

കുട്ടിയുടെ വീട്ടിലെത്തിയ പോലീസ് കുട്ടിയുടെ പിതാവ് ഭവേഷ് അകബാരിയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ നിരന്തരം മൊഴികള്‍ മാറ്റിപ്പറഞ്ഞു കൊണ്ടിരുന്നത് പോലീസില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് ഫാമില്‍ നിന്ന് പോലീസ് കുട്ടിയുടെ ചിതാഭസ്മം ശേഖരിച്ചു. കുട്ടിയുടെ ദുരൂഹ മരണത്തില്‍ മാതാപിതാക്കളെ സംശയിക്കുന്നതായി ഗിര്‍ സോമനാഥ് ജില്ലാ പോലീസ് സൂപ്രണ്ട് മനോഹര്‍സിന്‍ഹ് ജഡേജ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

സൂറത്തിലാണ് ഭവേഷ് ബിസിനസ് ചെയ്തിരുന്നത്. ആറുമാസം മുമ്പ് വരെ പെണ്‍കുട്ടി സൂറത്തില്‍ പഠിച്ചിരുന്നു. പെട്ടെന്ന് ഒരു ദിവസം അജ്ഞാതമായ കാരണങ്ങളാല്‍, രക്ഷിതാക്കള്‍ അവളുടെ സ്‌കൂളില്‍ നിന്ന് ടി.സി വാങ്ങി നാട്ടിലേക്ക് കൊണ്ടുവന്ന് അവളെ ഫാമില്‍ പാര്‍പ്പിച്ചു വരികയായിരുന്നു. കുടുംബത്തിന് ഐശ്വര്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒക്ടോബര്‍ മൂന്നിന് രാത്രി കുട്ടിയെ ബലി നല്‍കിയതെന്നാണ് ഗ്രാമവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ കുട്ടി പുനര്‍ജനിക്കുമെന്നായിരുന്നു മാതാപിതാക്കളുടെ വിശ്വാസം. ഇതിനായി അവര്‍ മൃതദേഹം നാല് ദിവസത്തേക്ക് സൂക്ഷിച്ചു. അതിനുശേഷം കുറച്ച് കുടുംബാംഗങ്ങളുടെയും ചില ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ കുട്ടിയെ ഫാമില്‍ സംസ്‌കരിച്ചു. ഇത് പ്രദേശവാസികളില്‍ സംശയം ജനിപ്പിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

Related Articles

Back to top button