സിംബാബ്‌വെയെ തകർത്തെറിഞ്ഞു; സെമിയിലേക്ക് ഒരടി കൂടി അടുത്ത് ടീം ഇന്ത്യ!

ചെപ്പോക്കിലെ ആവേശപ്പോരാട്ടത്തിൽ സിംബാബ്‌വെയെ 72 റൺസിന് തകർത്ത് ഇന്ത്യ ടി20 ലോകകപ്പിന്റെ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്തി. ഇന്ത്യ ഉയർത്തിയ 257 റൺസെന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്ക് നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഞായറാഴ്ച കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് സെമിയിൽ ഇടം പിടിക്കാം. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 256-4, സിംബാബ്‌വെ 20 ഓവറില്‍ 184-6.

അടിതെറ്റിയ തുടക്കം

ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‌‌വെക്ക് പവര്‍ പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടമായില്ലെങ്കിലും റണ്‍മല കയറാനുള്ള വേഗം ഇന്നിംഗ്സിനില്ലായിരുന്നു. ഒരറ്റത്ത് ബ്രയാന്‍ ബെന്നറ്റ് തകര്‍ത്തടിച്ചെങ്കിലും മറ്റാര്‍ക്കും കാര്യമായ പിന്തുണ നല്‍കാനായില്ല.ഓപ്പണിംഗ് വിക്കറ്റില്‍ മറുമാനി-ബെന്നറ്റ് സഖ്യം 6.2 ഓവറില്‍ 44 റണ്‍സടിച്ചാണ് വേര്‍പിരിഞ്ഞത്. ഡോണ്‍ മയേഴ്സുമൊത്ത്(6) ബെന്നറ്റ് സിംബാബ്‌വെയെ 50 കടത്തി. ക്യാപ്റ്റൻ സിക്കന്ദര്‍ റാസക്കൊപ്പമുള്ള 72 റണ്‍സ് കൂട്ടുകെട്ട് സിംബാബ്‌വെക്ക് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും തോല്‍വി ഭാരം കുറക്കാനെ അതുകൊണ്ടായുള്ളു. റാസയെ പുറത്താക്കിയ അര്‍ഷ്ദീപ് സിംഗാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയുടെ ആധിപത്യമുറപ്പിച്ചത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ 24 റണ്‍സിന് 3 വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശർമയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും അര്‍ധസെഞ്ചുറികളുടെയും ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, തിലക് വര്‍മ, എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്.

റിച്ചാര്‍ഡ് നഗവരയുടെ നേരിട്ട രണ്ടാം പന്ത് തന്നെ സിക്സ് പറത്തിയാണ് ഇന്ത്യക്കായി സഞ്ജു സാംസണ്‍ തുടങ്ങിയത്. പിന്നാലെ ലെഗ് ബൈയിലൂടെ ഒരു ബൗണ്ടറി കൂടി ആദ്യ ഓവറില്‍ ലഭിച്ചതോടെ ഇന്ത്യ ആദ്യ ഓവറില്‍ 13 റണ്‍സടിച്ച് സഞ്ജു നല്ലതുടക്കമിട്ടു. ബ്ലെസിങ് മുസര്‍ബാനി എറിഞ്ഞ രണ്ടാം ഓവറിലും സഞ്ജു ഒരു സിക്സ് കൂടി പറത്തി. ഇതോടെ രണ്ടോവറില്‍ ഇന്ത്യ 23 റണ്‍സിലെത്തി. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ രണ്ട് ബൗണ്ടറി നേടിയതിന് പിന്നാലെ സഞ്ജുവും ബൗണ്ടറി നേടി. പിന്നാലെ അഭിഷേക് സിക്സ് കൂടി നേടിയതോടെ ടിനോട്ടേണ്ട മാപോസ എറിഞ്ഞ മൂന്നാം ഓവറില്‍ ഇന്ത്യ 23 റണ്‍സാണ് അടിച്ചെടുത്തത്.

എന്നാല്‍ ബ്ലെസിങ് മുസര്‍ബാനി എറിഞ്ഞ നാലാം ഓവറിലെ നാലാം പന്തില്‍ സഞ്ജുവിനെ ആവേശം ചതിച്ചു. മുസര്‍ബാനിയുടെ സ്ലോ ബോള്‍ തിരിച്ചറിയാതെ സിക്സിന് ശ്രമിച്ച സഞ്ജുവിനെ ഡീപ് മിഡ്‌വിക്കറ്റില്‍ റ്യാന്‍ ബേളിന്‍റെ കൈകളില്‍ അവസാനിച്ചു. 15 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു അഭിഷേകിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 48 റണ്‍സെടുത്ത് ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് ഉയര്‍ത്തിയാണ് ക്രീസ് വിട്ടത്.

സഞ്ജു പുറത്തായശേഷം ക്രീസിലെത്തിയ ഇഷാന്‍ കിഷനും മോശമാക്കിയില്ല. 24 പന്തില്‍ 38 റണ്‍സെടുത്ത കിഷന്‍ അഭിഷേകിനൊപ്പം ഇന്ത്യയെ 100 കടത്തിയശേഷമാണ് പുറത്തായത്. 11-ാം ഓവറില്‍ കിഷന്‍ പുറത്താവുമ്പോള്‍ ഇന്ത്യ 120ല്‍ എത്തിയിരുന്നു.പിന്നീടെത്തിയ ക്യാപ്റ്റൻ‍ സൂര്യകുമാര്‍ യാദവും മോശമാക്കിയില്ല. 13 പന്തില്‍ 33 റണ്‍സെടുത്ത സൂര്യ ഇന്ത്യൻ സ്കോറുയര്‍ത്തി. ഇതിനിടെ ലോകകപ്പിലെ തന്‍റെ ആദ്യ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് 30 പന്തില്‍ 55 റണ്‍സെടുത്ത് മടങ്ങി. പിന്നാലെ സൂര്യയും മടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹാര്‍ദ്ദിക് പാണ്ഡ്യയും(23 പന്തില്‍ 50*) തിലക് വര്‍മയും(16 പന്തില്‍ 44*) ചേര്‍ന്ന് ഇന്ത്യയെ 250 കടത്തി. അവസാന അഞ്ചോവറില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സാണ് അടിച്ചെടുത്തത്. ഹാര്‍ദ്ദിക് നാലു സിക്സും രണ്ട് ഫോറും പറത്തിയപ്പോള്‍ തിലക് മൂന്ന് ഫോറും നാലു സിക്സും പറത്തി.

Related Articles

Back to top button