ആലപ്പുഴയില്‍ ഐടി പ്രൊഫഷണലിന് നഷ്ടമായത് 15 ലക്ഷം…ഒരാൾ പിടിയിൽ..
ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ 15 ലക്ഷം രൂപ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. ടാറ്റ പ്രൊജക്റ്റ് ഗ്രൂപ്പിന്റെ റപ്രസന്റേറ്റീവ് ആണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി ഓൺലൈൻ വഴി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്ത് അതുവഴി ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് പത്തിയൂർ സ്വദേശിയായ ഐടി പ്രൊഫഷണലിന്റെ കയ്യിൽനിന്നും 15.11 ലക്ഷം രൂപ തട്ടിയെടുത്തത്. മലപ്പുറം തിരൂരങ്ങാടി, എആര്‍ നഗർ പി ഓയിൽ ചെന്താപുര നമ്പൻ കുന്നത്ത് വീട്ടിൽ അബ്ദുൾ സലാം (39) ആണ് പിടിയിലായത്.
ടെലഗ്രാം മെസ്സഞ്ചർ വഴി മെസ്സേജ് വന്നതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരന് ഷെയർ ട്രേഡിങ് താല്പര്യമുണ്ടെന്ന് അറിയിക്കുകയും ടാറ്റ പ്രൊജക്റ്റിന്റെ പേരിലുള്ള വ്യാജമായ വെബ്സൈറ്റിന്റെ ലിങ്ക് പരാതിക്കാരനു അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് പരാതിക്കാരനില്‍ വിശ്വാസം ഉണ്ടാക്കുയെടുക്കുന്നതിനായി യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ പരാതിക്കാരനെ കൊണ്ട് ക്രിയേറ്റ് ചെയ്യിപ്പിച്ചു. പിന്നീട് ട്രേഡിങ് വാലറ്റ് വഴി ട്രാൻസാക്ഷൻ നടത്താതെ ഇവർ നൽകിയ അക്കൗണ്ടിലേക്ക് പരാതിക്കാരനെ കൊണ്ട് മൂന്ന് തവണകളിലായി 15.11 ലക്ഷം രൂപ അയച്ചു വാങ്ങിക്കുകയാണുണ്ടായത്.