സ്കൂളിൽ നിന്നും കാണാതായ 13കാരൻ പൂനെയിൽ ചായ വിൽക്കാൻ….
കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിൽ നിന്നും പതിമൂന്നുകാരനെ കാണാതായ സംഭവത്തിൽ വെളിപ്പെടുത്തലുമായി സഹപാഠി. പൂനെയിൽ ചായവില്‍ക്കാന്‍ പോകുമെന്ന് കുട്ടി പറഞ്ഞിരുന്നതായി സഹപാഠി പറഞ്ഞു. നേരത്തെ കുട്ടി കന്യാകുമാരി- പുനെ എക്സ്പ്രസില്‍ കയറുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വേദവ്യാസ സ്കൂളിൽ നിന്നാണ് ഈ മാസം 24 ന് ബീഹാർ സ്വദേശിയായ 13കാരൻ സൻസ്കാർ കുമാർ ഒളിച്ചോടിപ്പോയത്.
ഇതേ കുട്ടി നേരത്തെയും ക്ലാസില്‍ നിന്നും മുങ്ങിയിരുന്നെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടു വർഷം മുമ്പ് ബീഹാറിലെ ഗയയിലെ എൻട്രൻസ് കോഴ്സ് ക്ലാസിൽ നിന്നാണ് കുട്ടി ചാടിപ്പോയത്. അന്ന് പിന്നീട് ഒരു ബന്ധു വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. അതിസാഹസികമായാണ് കഴിഞ്ഞയാഴ്ച കോഴിക്കോട്ടെ സ്കൂളിൽ നിന്ന് ചാടിപ്പോയത്. പുലർച്ചെ ഒരു മണിയോടെ ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ നിന്നും കേബിളിൽ പിടിച്ചിറങ്ങിയ കുട്ടി താഴേക്ക് എറിഞ്ഞ കിടക്കയിലേക്ക് ചാടിയാണ് പുറത്തുപോയത്. മൊബൈൽ ഫോൺ കയ്യിൽ ഇല്ലാത്ത കുട്ടിയുടെ കൈവശം രണ്ടായിരത്തോളം രൂപ ഉണ്ടായിരുന്നെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു.