13 വർഷം മുമ്പ് മരിച്ച മകൻ അപകടത്തിൽപ്പെട്ടു എന്നു പറഞ്ഞു ഫോൺ കോൾ… സൈബർ തട്ടിപ്പ് ഇങ്ങനെ…
മുംബൈ മലയാളികളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ് സംഘങ്ങൾ സജീവമാകുന്നു. കുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്ക് വ്യാജ ഫോണ് കോളും സന്ദേശവും അയച്ചാണ് തട്ടിപ്പ്. വോയിസ് ക്ളോണിംങ് അടക്കം എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുളള തട്ടിപ്പുകളുമുണ്ട്. മലയാളികളെ വിളിച്ച് മകൻ അപകടത്തിൽപ്പെട്ടെന്നും പണം വേണമെന്നും പറഞ്ഞാണ് പലപ്പോഴും തട്ടിപ്പ് നടത്താറുള്ളത്. പതിമൂന്നു വർഷം മുൻപ് നഷ്ടപ്പെട്ട മകന്റെ പേര് പറഞ്ഞായിരുന്നു മുംബൈയിൽ താമസിക്കുന്ന ഉഷയ്ക്ക് ഫോൺ കോളെത്തിയത്. മകന്റെ വാഹനമിടിച്ച് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും കേസെടുക്കുമെന്നുമായിരുന്നു സന്ദേശം. ഫോൺ കോളിന് പിന്നിലെ ചതി മനസിലാക്കാൻ ഉഷയ്ക്ക് അധികം നേരം വേണ്ടിവന്നില്ല. ‘മോൻ മരിച്ചത് ആ പഹയന് അറിയില്ലായിരുന്നു, ട്യൂമർ വന്നാണ് മകൻ മരിച്ചത്. എന്നോട് പണം ചോദിക്കുന്നതിന് മുൻപ് കോൾ കട്ട് ചെയ്തു, ഞാൻ വാഷി പൊലീസ് സ്റ്റേഷനിലേക്ക് കേസ് ട്രാൻസഫർ ചെയ്യാൻ പറഞ്ഞു, ഇതോടെ ഫോൺ വിളിച്ചയാൾ കട്ട് ചെയ്തു.കേസെടുത്താലും വിദേശത്ത് നിന്നുളള ഐഡികളാണ് പൊലീസ് അന്വേഷണത്തിൽ വില്ലനാകുന്നത്. സൈബർ ചതികുഴികളെ കുറിച്ചുളള ബോധവത്കരണം മാത്രമാണ് നിലവിലെ പരിഹാര മാർഗമെന്ന് പൊലീസ് പറയുന്നു.