ഹേമകമ്മിറ്റി റിപ്പോർട്ട്..അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍….
മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍. മുഖ്യമന്ത്രിയും സംസ്ഥാന പൊലീസ് മേധാവിയും കൂടിക്കാഴ്ച നടത്തി. ആരോപണം ഉന്നയിക്കുന്നവര്‍ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ കേസെടുക്കനാണ് സര്‍ക്കാര്‍ നീക്കം. നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിലെ ലൈംഗീക ചൂഷണ ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ പുറത്തായ നടുക്കുന്ന ലൈംഗിക ആരോപണങ്ങളില്‍ അന്വേഷണം ആരംഭിക്കാന്‍ നിയമപ്രശ്‌നങ്ങളുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. പരാതിക്കാര്‍ക്ക് രഹസ്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് പൊലീസുമായി ബന്ധപ്പെടാന്‍ അവസരമുണ്ടായേക്കും. പരാതിയുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണത്തിനുശേഷം കേസെടുക്കും.
ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. സംഘത്തില്‍ നാല് വനിതാ ഉദ്യോഗസ്ഥരുമുണ്ട്. എസ് അജിത ബീഗം, ജി.പൂങ്കുഴലി, ഐശ്വര്യ ഡോങ്കറെ, മെറിന്‍ ജോസഫ്, വി അജിത്ത്, എസ് മധുസൂദനന്‍ എന്നിവരും സംഘത്തിലുണ്ട്.