ഹജ്ജ് തീർത്ഥാടനം : കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും… ഇത്തവണ ഹജ്ജിന് പോകുന്നത്….
കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂൺ ഒന്നിന് പുറപ്പെടും. ഈ മാസം 31 ന് ഹജ്ജ് ക്യാംപ് ആരംഭിക്കും. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ജൂൺ 1 മുതൽ 10 വരെ 9 വിമാനങ്ങൾ ഹജ്ജ് സർവ്വീസ് നടത്തും. സൗദി എയർലൈൻസിന്റെ വിമാനങ്ങളാണ് കണ്ണൂരിൽ നിന്നും തീർത്ഥാടകരെ കൊണ്ടുപോകുന്നത്.
ഇത്തവണ ഹജ്ജിന് കണ്ണൂർ വിമാനത്താവളം വഴി പുറപ്പെടുന്നത് 3249 പേരാണ്. ജൂൺ ഒന്നിന് പുലർച്ചെ 5.55 നാണ് ആദ്യ സർവ്വീസ്. മെയ് 31 ന് ഹജ്ജ് ക്യാംപ് ആരംഭിക്കും. ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഹജ്ജ് ക്യാംപിൽ ഒരുക്കുമെന്ന് മട്ടന്നൂർ എം.എൽ.എ കെ.കെ ശൈലജ ടീച്ചർ പറഞ്ഞു. കഴിഞ്ഞ തവണ 2030 പേരാണ് കണ്ണൂരിൽ നിന്നും ഹജ്ജിന് പുറപ്പെട്ടത്. ഇത്തവണ 1219 പേർ അധികമായി യാത്ര ചെയ്യും.
ഹജ്ജ് ക്യാംപിൽ വിശ്രമ മുറി, പ്രാർത്ഥന മുറി, ഭക്ഷണം, ആരോഗ്യ പരിശോധന തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകും. സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങളാണ് ഇത്തവണ കണ്ണൂരിൽ നിന്നും സർവ്വീസ് നടത്തുന്നത്.