സർക്കാർ ജീവനക്കാർ അവകാശങ്ങൾ നേടിയെടുക്കാൻ ശബ്ദമുയർത്തുന്നു….അതുപോലെ തന്നെ കടമകളും നിർവ്വഹിക്കണമെന്ന് ജോയിന്റ് കൗൺസിൽ…

തിരുവനന്തപുരം : സർക്കാർ ജീവനക്കാർ അവകാശങ്ങൾ നേടിയെടുക്കാൻ ശബ്ദമുയർത്തുമ്പോൾ തന്നെ കടമകൾ മറക്കാനും പാടില്ലായെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി.ഗോപകുമാർ അഭിപ്രായപ്പെട്ടു. ജോയിന്റ് കൗൺസിൽ ആറ്റിങ്ങൽ മേഖലാ സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (സഹകരണ ഭവൻ ഹാൾ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആ നിലപാട് മുൻനിറുത്തിയാണ് ജോയിൻ്റ് കൗൺസിൽ മുന്നോട്ടു പോകുന്നത്. ശമ്പളവും പെൻഷനും സറണ്ടർ ആനുകൂല്യവും സംരക്ഷിക്കാനും അർഹതപ്പെട്ട മറ്റ് ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കാനും ശക്തമായ പ്രക്ഷോഭങ്ങൾ നടത്താൻ നിരന്തരമായ പ്രതിഷേധം സംഘടിപ്പിച്ചു. പെൻഷൻ കവർന്നെടുത്ത പങ്കാളിത്ത പെൻഷനെതിരെ ജീവനക്കാരെയാകെ അണിനിരത്തി പ്രക്ഷോഭവും സുപ്രീം കോടതി വരെ നിയമപോരാട്ടവും നടത്തി.
കേരളത്തിലെ എൽഡിഎഫ് സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പ്രഖ്യാപനം നടത്തിയതിൻ്റെ പിന്നിൽ ജോയിന്റ് കൗൺസിൽ നടത്തിയ നിരന്തര പ്രക്ഷോഭവും ഇടപെടലുകളുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പുതിയ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കേണ്ട പ്രാബല്യ തീയതി 2024 ജൂലൈ ഒന്ന് ആണ്. അഞ്ച് വർഷ ശമ്പള പരിഷ്ക്കരണതത്വം അനുസരിച്ച് പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണം അടിയന്തിരമായി നടപ്പിലാക്കാനാവശ്യമായ സത്വര നടപടികൾ ഗവൺമെൻ്റ് സ്വീകരിക്കുകയും ചെയ്യണം. അതിനായി ജൂലൈ ഒന്നിന് ന് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും ജോയിന്റ് കൗൺസിൽ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതു പോലെ പ്രധാനമാണ് കടമകളും. ആ കടമകൾ നിർവ്വഹിക്കാൻ ജോയിൻ്റ് കൗൺസിൽ പ്രവർത്തകർ മാതൃകയായി മാറണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കാനും സാമൂഹിക വികസനം സാധ്യമാക്കാൻ അഴിമതിരഹിതമായി സർക്കാർ ജീവനക്കാരെയും സർവ്വീസിനെയും മാറ്റി തീർക്കാൻ ജനപക്ഷ സിവിൽസർവ്വീസ് എന്ന ആശയം കരുതലോടെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുന്ന തരത്തിലുള്ള കടമകളും നിർവ്വഹിക്കപ്പെടണമെന്ന് കെ.പി ഗോപകുമാർ പറഞ്ഞു.

Related Articles

Back to top button