സെബി ചെയർപേഴ്‌സന് അദാനി ഗ്രൂപ്പിന്റെ വിദേശ രഹസ്യ കമ്പനികളിൽ ബന്ധം..പുതിയ വെളിപ്പെടുത്തലുകളുമായി ഹിൻഡൻബർഗ്….
ഇന്ത്യൻ ഓഹരിവിപണിയെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച്.സെബി ചെയർപേഴ്സൺ മാധവി പുരി ബുച്ചിനെതിരെയാണ് പുതിയ റിപ്പോർട്ടുകൾ.അദാനി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളിൽ സെബി ചെയർപേഴ്സണ് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.നേരത്തെ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഇന്ന് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
മാധവി പുരി ബുച്ചിനും പങ്കാളിക്കും മൗറീഷ്യസിലും ബർമുഡയിലും നിക്ഷേപം ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.2015 സിംഗപ്പൂരിലാണ് ഇരുവരും ആദ്യമായി അക്കൗണ്ടുകൾ തുറക്കുന്നത് 2017ലാണ് മാധവി സെബിയുടെ മുഴുവൻ സമയ അംഗം ആകുന്നത്. സ്ഥാനമെറ്റെടുക്കുന്നതിന് തൊട്ടു മുൻപ് അക്കൗണ്ടിന്റെ നിയന്ത്രണം പങ്കാളിയായ കാവർ ബുച്ചിന് കൈമാറുകയായിരുന്നു. ഇതിനുശേഷമാണ് മൗറിഷ്യസിലും ബർമുഡയിലുമുള്ള അക്കൗണ്ടുകളിലേക്ക് നിക്ഷേപം മാറ്റുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ജനുവരിയിൽ ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ പുറത്തുവിട്ട റിപ്പോര്‍ട്ട് ഓഹരി വിപണിയിൽ കൂപ്പുകുത്തലിന് കാരണമായിരുന്നു. അദാനി കമ്പനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം.ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.