സുഹൃത്തിന്റെ വീട്ടിൽ നിന്നും ആഭരണങ്ങൾ മോഷ്‌ടിച്ചു..കുട്ടികളും വിൽക്കാൻ സഹായിച്ച രണ്ടുപേരും പിടിയിൽ…..
സുഹൃത്തിന്റെ വീട്ടിൽ നിന്നും അഞ്ചര പവന്റെ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒൻപതാം ക്‌ളാസ് വിദ്യാർത്ഥികളും വിൽപ്പനക്ക് സഹായിച്ച യുവാക്കളും പിടിയിൽ. കൂട്ടുകാരന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽ നിന്നാണ് കുട്ടികൾ ആഭരണം മോഷ്ടിച്ചത്..പിടിയിലായ കുട്ടികളെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി. മോഷണ സ്വർണം പണയം വെക്കാനും വിൽക്കാനും സഹായിച്ച ഇടവ ചെമ്പകത്തിന്മൂട് അൽ അഫ്‌ന ഹൗസിൽ അഫ്‌സൽ (19), ഹരിഹരപുരം പാലിള ഹൗസിൽ ജിതിൻ (20) എന്നിവരെ വർക്കല കോടതിയിൽ ഹാജരാക്കി.
ഇടവ സ്വദേശിയുടെ വീട്ടിൽ നിന്നാണ് സ്വർണം മോഷ്ടിക്കപ്പെട്ടത്. എറണാകുളത്ത് അദ്ധ്യാപികയായ വീട്ടുകാരി ആഴ്ചയിലൊരിക്കലാണ് വീട്ടിലെത്താറ്. കഴിഞ്ഞ മാർച്ച് പതിനൊന്നിനാണ് മോഷണം നടന്നത്. എന്നാൽ, ഏപ്രിൽ പത്തിനാണ് തന്റെ ആഭരണങ്ങൾ കാണാനില്ല എന്ന വിവരം ഇവർ അറിഞ്ഞത്.ഒൻപതാം ക്ലാസ്സുകാരനായ മകന്റെ കൂട്ടുകാർ പതിവായി വീട്ടിൽ വന്നു പോകാറുണ്ടായിരുന്നു.ഒരു ദിവസം വീട്ടിലെത്തിയ കൂട്ടുകാർ അലമാര തുറക്കുകയും ലോക്കറിലിരുന്ന സ്വർണം എടുത്തുനോക്കിയതായും മകനിൽ നിന്നുമറിഞ്ഞ വീട്ടുകാരി ഈ വിവരം ഉൾപ്പെടെ അയിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.കേസെടുത്ത പൊലീസ് കൂട്ടുകാരോട് കാര്യങ്ങൾ ചോദിച്ചെങ്കിലും ഇവർ സംഭവം മറച്ചുവെച്ചു.
തുടർന്ന് ശാസ്ത്രീയമായ ചോദ്യം ചെയ്യലിലാണ് കുട്ടികൾ കാര്യങ്ങൾ പൊലീസിനോട് വിവരിച്ചത്. മോഷ്ടിച്ച സ്വർണം അഫ്‌സലിന്റെയും ജിതിന്റെയും സഹായത്തോടെ പണയം വെക്കുകയും പിന്നീട് പണയത്തിൽ നിന്നെടുത്ത് വിൽക്കുകയുമായിരുന്നെന്നുമുള്ള വിവരങ്ങൾ കുട്ടികൾ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് യുവാക്കൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത ശേഷമാണ് വിൽപ്പന നടത്തിയ സ്വർണ്ണവും കണ്ടെടുത്തത്.