സിദ്ധാർത്ഥിന്റെ മരണത്തിന് മുമ്പും കോളജിൽ ആൾക്കൂട്ട വിചാരണ നടന്നു…
വയനാട് :സിദ്ധാർത്ഥിന്റെ മരണത്തിന് മുമ്പും പൂക്കോട് വെറ്റിനറി കോളേജിൽ ആൾക്കൂട്ട വിചാരണ നടന്നു. നേരത്തെ രണ്ടു വിദ്യാർത്ഥികളെ ഹോസ്റ്റലിൽ എത്തിച്ച് വിചാരണ നടത്തിയതായി കണ്ടെത്തി. 13 വിദ്യാർത്ഥികൾക്കെതിരെ കോളേജിലെ ആന്റി റാഗിങ്ങ് കമ്മിറ്റി നടപടിയെടുത്തു.
2019ലും 2021ലും ആയിട്ടാണ് റാഗിങ്ങ് നടന്നതെന്ന് ആന്റി റാഗിങ്ങ് സെൽ അറിയിച്ചു. ആൺകുട്ടികളുടെ ഹോസ്റ്റലിൽ ആണ് സംഭവം നടന്നത്. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ആയിരുന്നു ആൾക്കൂട്ട വിചാരണ. ആന്റി റാഗിങ്ങ് സെൽ അന്ന് നടപടിയെടുത്തെങ്കിലും പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
അതേസമയം വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ ക്ലാസുകൾ പുനരാരംഭിച്ചു. സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ ഉണ്ടായ പ്രക്ഷോഭങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ നാലാം തീയതിയാണ് കോളജിന് അവധി പ്രഖ്യാപിച്ചത്. ക്ലാസുകൾ പുനരാരംഭിക്കുമ്പോൾ ക്യാമ്പസിൽ കൂടുതൽ നിയന്ത്രണങ്ങൾക്കും സാധ്യതയുണ്ട്.ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദ്ദനത്തിനും പിന്നാലെ സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധങ്ങൾക്കാണ് പൂക്കോട് വെറ്ററിനറി കോളേജ് സാക്ഷ്യംവഹിച്ചത്.