സവർക്കറെ പാർപ്പിച്ച ജയിലറയിൽ ധ്യാനമിരുന്നിട്ടുണ്ട് കങ്കണ റണാവത്…
തിരുവനന്തപുരം: സവർക്കറെ പാർപ്പിച്ചിരുന്ന തടവറയിൽ ധ്യാനമിരുന്ന ബോളിവുഡ് നടി ഇന്ന് ലോക്സഭാംഗമാണ്. ആൻഡമാൻ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലിൽ 2021 ൽ സന്ദർശനം നടത്തവെ ബോളിവുഡ് താരം കങ്കണ റണാവത്താണ് സവർക്കറോടുള്ള ആദരസൂചകമായി തടവറയ്ക്കുള്ളിൽ ധ്യാനമിരുന്നത്. കൃത്യം മൂന്നാം വർഷം ബിജെപി നേതൃത്വം കങ്കണ യെ ഹിമാചൽ പ്രദേശിലെ മാണ്ഡ്യയിൽ നിർത്തി വിജയിപ്പിച്ച് എംപിയുമാക്കി.
തേജസ് എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് താരം അന്ന് ആൻഡമാനിലെ സെല്ലുലാർ ജയിലിൽ എത്തിയത്. സവർക്കറെ തടവിലിട്ടിരുന്ന സെല്ലിൽ എത്തിയ താരം അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നിലിരുന്ന് അൽപനേരം ധ്യാനിച്ചു. കാലാപാനിയിൽ നിന്നുള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കങ്കണയുടെ കുറിപ്പ് ഇങ്ങനെ…..!
‘ ‘ഇന്ന് ആൻഡമാൻ ദ്വീപിൽ എത്തിയ ഞാൻ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിലെ കാലാപാനിയിലെ വീർ സവർക്കറുടെ സെൽ സന്ദർശിച്ചു. അവിടം എന്നെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മനുഷ്യത്വം സവർക്കർജിയുടെ രൂപത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി. എല്ലാ ക്രൂരതകളെയും കണ്ണുകളിലേക്ക് നോക്കിത്തന്നെ അദ്ദേഹം നിശ്ചയദാർഢ്യത്തോടെ നേരിട്ടു…അവർ എത്രമാത്രം ഭയന്നിട്ടുണ്ടാകാം, ഭയന്നുവിറച്ചിട്ടുണ്ടാകും. അക്കാലത്ത് അവർ അദ്ദേഹത്തെ കാലാപാനിയിൽ അടച്ചു. കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലകളാൽ ബന്ധിച്ചു. കൂറ്റൻ മതിലുകളുള്ള ഒരു ജയിൽ പണിതു. ഒരു ചെറിയ സെല്ലിൽ അദ്ദേഹത്തെ അടച്ചു. അനന്തമായ കടലിന് കുറുകെ പക്ഷിയെപ്പോലെ സവർക്കർ പറന്നു രക്ഷപ്പെടുമോ എന്ന ഭയം….. ഭീരുക്കള്‍!.. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം. അല്ലാതെ പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നതല്ല. സവർക്കറോടുള്ള നന്ദിയും ആദരവും കാരണം ആ സെല്ലിൽ ഞാൻ അല്പനേരം ധ്യാനമിരുന്നു…., അദ്ദേഹത്തിന് ആദരം അർപ്പിച്ചു. കങ്കണ റണാവത്ത് സമൂഹമാധ്യമ ചുമരിൽ കുറിച്ചിട്ട ഈ വാചകങ്ങൾ അന്ന് വൈറലായിരുന്നു.