സബ് ട്രഷറിയിലെ തട്ടിപ്പ്…മുഖ്യമന്ത്രിക്ക് കത്തെഴുതി വിഡി സതീശൻ….
തിരുവനന്തപുരം: സബ് ട്രഷറിയിലെ തട്ടിപ്പിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാൻ സംസ്ഥാന വ്യാപകമായി പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി. വിവര സാങ്കേതിക വിദ്യ ഇത്രയും മുന്നേറിയ കാലത്തും ട്രഷറി അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയ്ക്ക് സന്ദേശം ലഭിക്കുന്നില്ല എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്ന് വിഡി സതീശൻ വിശദീകരിക്കുന്നു.
കത്ത് പൂർണരൂപത്തിൽ
കഴക്കൂട്ടം സബ്ട്രഷറിയിൽ ജീവനക്കാർ വ്യാജ ചെക്കുകൾ ഉപയോഗിച്ച് 18 ലക്ഷത്തോളം രൂപ തട്ടിയെടുത്ത സംഭവത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ട്രഷറികളിലും സബ് ട്രഷറികളിലും സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന ഇത്തരം സംഭവങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.
2020 ഓഗസ്റ്റിൽ വഞ്ചിയൂർ ട്രഷറിയിൽനിന്നു വിരമിച്ച ജീവനക്കാരിന്റെ ലോഗിൻ ഐ.ഡി.യും പാസ്വേഡും ഉപയോഗിച്ച് മറ്റൊരു ജീവനക്കാരൻ ട്രഷറിയിൽ നിന്നും പണം തട്ടിച്ചെടുത്ത സംഭവം ട്രഷറി സോഫ്ട്വെയറിലെ അടക്കം പഴുതുകൾ വെളിപ്പെടുത്തുന്നതായിരുന്നു. ആ സംഭവത്തിന് ശേഷം ട്രഷറി പ്രവർത്തനം കുറ്റമറ്റതാക്കും എന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ അതിനു ശേഷവും നിരവധി തട്ടിപ്പുക്കാൾ നടന്നു എന്നത് ആശങ്ക ഉളവാക്കുന്നതാണ്. സർക്കാർ അന്ന് നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല എന്നാണ് കഴക്കൂട്ടം സബ്ട്രഷറിയിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം തെളിയിക്കുന്നത്.
കഴക്കൂട്ടം സബ്ട്രഷറിയിൽ ജീവനക്കാർ മരിച്ച വ്യക്തികളുടെ അക്കൗണ്ടിൽ നിന്നും വ്യാജ ചെക്കുണ്ടാക്കി പണം അപഹരിച്ചു എന്നത് ഗൗരവകരമാണ്. ട്രഷറി സംവിധാനത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തി നടത്തിയ ഈ തട്ടിപ്പ് മറ്റു സബ്ട്രഷറി കളിലും നടക്കാനുള്ള സാധ്യത ഏറെയാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുകയും ട്രഷറി സംവിധാനത്തിലെ പഴുതുകൾ അടയ്ക്കാനുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ സ്വീകരിക്കാനും സർക്കാർ തയ്യാറാകണം
വിവര സാങ്കേതിക വിദ്യ ഇത്രയും മുന്നേറിയ കാലത്തും ട്രഷറി അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയ്ക്ക് സന്ദേശം ലഭിക്കുന്നില്ല എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. ചെക്ക് ബുക്ക് അച്ചടിയിൽ പോലും കേന്ദ്രികൃത സ്വഭാവമില്ല എന്ന വസ്തുത സർക്കാർ എത്ര ലാഘവത്തോടെയാണ് ട്രഷറി അക്കൗണ്ടുകളെ സമീപിക്കുന്നത് എന്നതിന്റെ ഉദാഹരമാണ്. ചെക്ക് ബുക്ക് കേന്ദ്രീകൃതമായി അച്ചടിച്ച് ക്രമനമ്പർ രേഖപ്പെടുത്തി അക്കൗണ്ട് ഉടമയ്ക്ക് അയച്ചുകൊടുക്കുന്ന സംവിധാനവും ട്രഷറിയിൽ നടപ്പാക്കിയിട്ടില്ല എന്നാണ് മനസിലാക്കാൻ സാധിച്ചത്. കഴക്കൂട്ടം ട്രഷറിയിൽ ജീവനക്കാർതന്നെ അപേക്ഷ പോലും ഇല്ലാതെ അക്കൗണ്ട് ഉടമകളുടെ പേരിൽ ചെക്കുകൾ നൽകിയാണ് പണം പിൻവലിച്ചത് എന്നത് ഇതിന്റെ തെളിവാണ്. കഴക്കൂട്ടം ട്രഷറിയിൽ സി.സി.ടി.വി പ്രവർത്തിച്ചിരുന്നില്ല എന്നത് ഗൂഢാലോചന തെളിയിക്കുന്നതാണ്.
ട്രഷറി സംവിധാനത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാനും, ട്രഷറി അക്കൗണ്ടുകളുടെ പ്രവർത്തനം കുറ്റമറ്റതാക്കാനും സംസ്ഥാനത്തെ എല്ലാ ട്രഷറികളിലും, സബ് ട്രഷറികളിലും സമാനമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം.-കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.