ശരീരത്തില്‍ 150 മില്ലിഗ്രാം സ്രവം..ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് ഇരയായാതായി സംശയം..അന്വേഷണം…
പശ്ചിമ ബംഗാളില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവ ഡോക്ടര്‍ കൂട്ട ബലാത്സംഗത്തിന് വിധേയയായിട്ടുണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും യുവതിയുടെ മാതാപിതാക്കള്‍ കല്‍ക്കട്ട ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലുമുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.യുവ ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശരീരത്തില്‍ നിന്ന് ഗണ്യമായ അളവില്‍ സ്രവം ലഭിച്ചിരുന്നു. ഇത് ബീജമാകാനാണ് സാധ്യത. കൂടുതല്‍ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി എന്ന സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ജനനേന്ദ്രിയത്തില്‍ നിന്ന് 150 മില്ലിഗ്രാം സ്രവം കണ്ടെത്തിയതായി ഡോക്ടര്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ജനനേന്ദ്രിയത്തില്‍ നിന്ന് കണ്ടെത്തിയ ബീജത്തിന്റെ അളവ് ഒരു വ്യക്തിയുടേതാകാന്‍ കഴിയില്ല. ഒന്നിലധികം ആളുകളുടെ പങ്കാളിത്തം ഇത് സൂചിപ്പിക്കുന്നു എന്ന് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്സ് അസോസിയേഷന്റെ അഡീഷണല്‍ ജനറല്‍ സെക്രട്ടറി ഡോ സുബര്‍ണ ഗോസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
ബീജത്തിന്റെ അളവ് കൂട്ടബലാത്സംഗം എന്ന സംശയം ബലപ്പെടുത്തുന്നതായും ഹര്‍ജിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണ്.അതേസമയം പ്രതിഷേധം ശക്തമായതോടെ കല്‍ക്കട്ട ഹൈക്കോടതി കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന് കൈമാറിയിരിക്കുകയാണ്.