വൈദികന്റെ താടി പ്രശ്നമായി… പിഴയിട്ട് എ.ഐ ക്യാമറ….
ചെയ്യാത്ത കുറ്റത്തിന് പിഴ വീണതോടെ തന്റെ ഭാഗം വ്യക്തമാക്കാൻ വൈദികന് കയറിയിറങ്ങേണ്ടി വന്നത് നിരവധി ഓഫിസുകളാണ്.കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. ഹോസ്പ്പിറ്റലിൽ കഴിയുന്ന മാതാപിതാക്കളെ കണ്ട ശേഷം കാറിൽ യാത്ര ചെയ്ത് കാക്കനാടേക്ക് പോകും വഴിയാണ് എഐ ക്യാമറ വൈദികനായ ഫാ.സുനിലിന് പിഴയിട്ടത്.
തിരുവല്ല, കല്ലിശ്ശേരി, കോട്ടയം, നാഗമഠം എന്നിവടങ്ങളിലെ എഐ ക്യാമറകളാണ് സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന കാരണം കാണിച്ച് 500 രൂപ വീതം വൈദികന് പിഴയിട്ടത്. നീട്ടിവളർത്തി താടി സീറ്റ് ബെൽറ്റ് മറച്ചതോടെ വൈദികന് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ വീഴുകയായിരുന്നു. താടി നീട്ടി വളർത്തിയതിനാൽ സീറ്റ് ബെൽറ്റ് ധരിച്ചത് എഐ ക്യാമറയിൽ പതിഞ്ഞിരുന്നില്ല. സീറ്റ് ബെൽറ്റ് താടി കൊണ്ട് മറഞ്ഞതിനാലാണ് കാണാൻ സാധിക്കാത്തതെന്ന് എഐ ക്യാമറയുടെ ചിത്രത്തിൽ നിന്ന് തന്നെ വ്യക്തമാണ്.