‘വീണ വിജയന്‍ അനാഥാലയങ്ങളില്‍ നിന്ന് മാസപ്പടി വാങ്ങി’യെന്ന് മാത്യു കുഴല്‍നാടൻ..മൈക്ക് ഓഫ് ചെയ്ത് സ്പീക്കര്‍….

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍.അനാഥാലയങ്ങളില്‍ നിന്ന് പോലും വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്നാണ് മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്.രജിസ്ട്രാര്‍ ഓഫ് കമ്പനിസിന്റെ രേഖകളില്‍ നിന്ന് ഇത് വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഎംആര്‍എല്ലില്‍നിന്ന് മാസപ്പടി വാങ്ങിയതിനെക്കുറിച്ചാണ് ഇതുവരെ കേട്ടത്. ആര്‍ഒസി അയച്ചൊരു നോട്ടീസില്‍ പറയുകയാണ്, ഹാജരാക്കിയ ബാങ്ക് സ്റ്റേറ്റുമെന്റുകളില്‍നിന്ന് കമ്പനി ഏതാണ്ട് മാസംതോറം വിവിധ ജീവകാരുണ്യസ്ഥാപനങ്ങളും സംഘടനകളിലുംനിന്ന് പണം കൈപ്പറ്റുന്നതായി വ്യക്തമായി, എന്ന്. നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും അനാഥാലയങ്ങള്‍ക്കും ധര്‍മ്മസ്ഥാപനങ്ങള്‍ക്കും അങ്ങോട്ട് പണം കൊടുക്കുന്നവരാണ്. എങ്ങനെയാണ് മുഖ്യമന്ത്രിയുടെ മകള്‍ അനാഥാലയങ്ങളില്‍നിന്ന് മാസാമാസം പണം വാങ്ങുന്നത്. അനാഥാലയങ്ങളില്‍നിന്ന് മാസപ്പടി വാങ്ങുന്നത് എങ്ങനെയാണ് അംഗീകരിക്കാന്‍ കഴിയുക’എന്നും കുഴൽനാടൻ നിയമസഭയിൽ ചോദിച്ചു.

എന്നാൽ പ്രസംഗത്തിനിടെ കോടതി പരിഗണിക്കുന്ന വിഷയം നിയമസഭയില്‍ ഉന്നയിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. മാത്യു സ്ഥിരമായി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും അതിനുള്ള വേദിയല്ല നിയമസഭയെന്നും സ്പീക്കര്‍ പറഞ്ഞു. ചട്ടവും ക്രമവും പാലിക്കാത്ത ഒരു വാക്കും സഭാ രേഖകളില്‍ കാണില്ലെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.

Related Articles

Back to top button