വീണ്ടും ജീവനെടുത്ത് വന്യജീവി ആക്രമണം..തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം…
സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു.വാൽപ്പാറയിൽ കാട്ടുപോത്ത് ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം .ഷോളയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മുരുകാളി എസ്‌റ്റേറ്റിലെ അരുണ്‍ (51) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. താമസ സ്ഥലത്ത് നിന്ന് ജോലിക്ക് പോകുമ്പോഴായിരുന്നു അരുണിനെ കാട്ടുപോത്ത് ആക്രമിച്ചത്.
തോട്ടത്തില്‍ മറഞ്ഞുനിന്ന കാട്ടുപോത്ത് അരുണിന് നേരെ പാഞ്ഞെത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നു. കുറച്ചുനേരം അവിടെ തന്നെ നിലയുറപ്പിച്ച ശേഷമാണ് കാട്ടുപോത്ത് പിന്‍വാങ്ങിയത്.അരുണിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ ഒന്നുരണ്ടുമാസമായി പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.