വീണ്ടും ഉത്തര മോഡൽ കൊലപാതകം.. ഭാര്യയെയും രണ്ടര വയസ്സുള്ള മകളെയും…

വീണ്ടും ഉത്തര മോഡൽ കൊലപാതകം. ഭാര്യയെയും രണ്ടര വയസ്സുള്ള മകളെയും പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെ‌ടുത്തിയ 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാമ്പ് കടിയേറ്റ് മരിച്ചാൽ സർക്കാർ നഷ്ടപരിഹാരമായി നൽകുന്ന എട്ട് ലക്ഷം രൂപ ലഭിക്കുന്നതിന് വേണ്ടിയാണ് ഇയാൾ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. കുടുംബപ്രശ്നവും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് വ്യക്തമാക്കി. ഗണേശ് പത്ര എന്നയാളാണ് ഭാര്യ ബസന്തി പത്ര( 23), മകൾ ദേബസ്മിത എന്നിവരെ‌ കൊലപ്പെടുത്തിയത്. ഒഡിഷയിലാണ് സംഭവം.

ഒക്ടോബർ ഏഴിനാണ് ഗഞ്ചം ജില്ലയിലെ കബിസൂര്യ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അധേഗാവിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്തിന് പുറത്തുള്ള ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു പത്രയെന്ന് പൊലീസ് പറഞ്ഞു. ആദ്യം അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തത്. പിന്നീട് ബസന്തിയുടെ പിതാവ് ഖല്ലി പത്ര തന്റെ മകളെയും പേരക്കുട്ടിയെയും വിഷപ്പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് മരുമകനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് കൊലപാതകത്തിന് കേസെടുത്തതെന്ന് ഗഞ്ചം എസ്പി ജഗ്മോഹൻ മീണ പറഞ്ഞു.

മരണത്തിന്റെ രീതിയാണ് പൊലീസിന്റെ സംശയം ഉയർത്തിയത്. യുവതിയുടെയും മകളുടെയും ഒരേ സ്ഥലത്താണ് (വലത് കാലിന്റെ കണങ്കാൽ എല്ലിന് തൊട്ടുമുകളിൽ) പാമ്പുകടിയേറ്റത്. രണ്ടുപേരെയും കടിച്ചതിന് ശേഷവും പാമ്പ് അതേ മുറിയിൽ തുടരുന്നത് അസാധാരണമാണെന്ന് പാമ്പ് വിദഗ്ധർ പൊലീസിനെ അറിയിച്ചു. കടിയേറ്റ ശേഷം സഹായത്തിനായി നിലവിളിക്കാത്തതും അസാധാരണമാണെന്ന് വിദഗ്ധർ പറഞ്ഞു. ഇവർ മയക്കത്തിലായിരുന്നോ എന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. പാമ്പിനെ കണ്ടെത്തി അടിച്ചു കൊന്നുവെന്നായിരുന്നു പത്രയുടെ വാദം. സംഭവം നടന്ന് ഒരു മാസത്തിലേറെയായത് തെളിവുകൾ ശേഖരിക്കുന്നതിന് ബുദ്ധിമു‌ട്ടാണെന്ന് പൊലീസ് അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.

അച്ഛന്റെ രേഖകൾ നൽകി പുതിയ സിം കാർഡ് എടുത്താണ് ഇയാൾ പാമ്പ് പിടുത്തക്കാരനെ വിളിച്ചത്. ഒക്‌ടോബർ ആറിന് പോളസരയിലെ ഒരു പാമ്പു പിടുത്തക്കാരനിൽ നിന്ന് തനിക്ക് വീട്ടിൽ ഒരു ചടങ്ങ് നടത്തണമെന്ന് പറഞ്ഞാണ് പത്ര പാമ്പിനെ വാങ്ങിയത്. പാമ്പിനെ കൊണ്ടുവന്ന് ഭാര്യയും മകളും ഉറങ്ങുന്ന മുറിയിൽ വിട്ടു. സംഭവത്തിൽ പാമ്പ് പിടുത്തക്കാരന്റെ പങ്കിനെ കുറിച്ചും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ മറ്റുള്ളവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. വളരെ അപൂർവമായ കുറ്റകൃത്യമെന്നാണ് പൊലീസ് വിശേഷിപ്പിക്കുന്നത്.

Related Articles

Back to top button