വീട്ടുകാരുടെ സമ്മതമില്ലാതെ കല്യാണം..സഹോദരി ഭർത്താവിന്റെ മൂക്ക് മുറിച്ച് യുവാക്കൾ..
വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച യുവതിക്കും യുവാവിനും ക്രൂര മർദ്ദനം .യുവതിയുടെ സഹോദരന്മാരാണ് മർദിച്ചത് .സഹോദരി ഭർത്താവിന്റെ മൂക്കും ഇവർ മുറിച്ചെടുത്തു .. രാജസ്ഥാനിലെ പാലി-ജോധ്പൂർ ഹൈവേയിൽ ആണ് സംഭവം നടന്നത് . ചെൽറാം തക്കും എന്ന യുവാവിനെയാണ് ഭാര്യയുടെ സഹോദരന്മാർ ആക്രമിച്ചത്. യുവതിയും ചെൽറാമും പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇരുവരും അടുത്തിടെയാണ് വിവാഹതിരായത്. ഇതിന്‍റെ വൈരാഗ്യത്തിലാണ് യുവതിയുടെ സഹോദരന്മാർ ചെൽറാമിനെ ആക്രമിച്ചത് .
യുവതിയുടെ സഹോദരങ്ങളായ സുനിലും ദിനേശും ബന്ധുക്കളും രാത്രിയോടെ ചെൽറാമിന്‍റെ വീട്ടിലെത്തി. പ്രണയ വിവാഹത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും വീട്ടിലേക്ക് പോകാമെന്നും പറഞ്ഞ് തന്ത്രത്തിൽ സഹോദരിയേയും യുവാവിനെയും കാറിൽ കയറ്റി. എന്നാൽ ജോധ്പൂരിലേക്കുള്ള യാത്രാമധ്യേ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ വെച്ച് യുവതിയുടെ സഹോദരങ്ങളും ബന്ധുക്കളും ചെൽറാമിനെ മർദിക്കാൻ തുടങ്ങി.
ജോധ്പൂരിലെ ജാന്‍വാര്‍ ഗ്രാമത്തിന് സമീപത്ത് വെച്ച് വാഹനം നിര്‍ത്തിയ സംഘം വീണ്ടും ചെല്‍റാമിനെ മര്‍ദ്ദിക്കുകയും മൂക്ക് മുറിക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഇയാളെ റോഡിലുപേക്ഷിച്ച സംഘം സഹോദരിയെ ബലമായി കാറില്‍ കയറ്റികൊണ്ടുപോയി. ഗുരുതരമായി പരിക്കേറ്റ യുവാവ് വീട്ടുകാരെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ വീട്ടുകാരെത്തി യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ചികിത്സയിലാണ്. സംഭവത്തില്‍ യുവതിയുടെ സഹോദരങ്ങളായ സുനില്‍, ദിനേശ് എന്നിവരടക്കം അഞ്ച് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.