വിവാഹാഭ്യാര്‍ഥന.. വിസമ്മതിച്ചപ്പോൾ ഭീഷണി.. സഹികെട്ടപ്പോൾ മകളുടെ വിവാഹം നടത്തി….
തിരുവനന്തപുരം: നെടുമങ്ങാട് 16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെക്കൊണ്ട് അതേ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിൽ അറസ്റ്റിലായ പിതാവിന്റെ മൊഴിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നാലു മാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തിയ ശേഷം നിരന്തരം വിവാഹാഭ്യാര്‍ത്ഥന നടത്തിയെന്നും വിസമ്മതിച്ചപ്പോൾ വാക്കേറ്റവും വഴക്കും സ്ഥിരമായെന്നും പെൺകുട്ടിയുടെ അച്ഛൻ പൊലീസിനോട് പറഞ്ഞു. ഒടുവിൽ സഹികെട്ടും ഭീഷണിയിൽ ഭയന്നുമാണ് മകളുടെ വിവാഹം നടത്തിയതെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ മൂന്നുപേരാണ് അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത പനവൂര്‍ സ്വദേശി അൽ അമീര്‍, പെൺകുട്ടിയുടെ അച്ഛൻ, വിവാഹം നടത്തിക്കൊടുത്ത തൃശ്ശൂര്‍ സ്വദേശിയായ ഉസ്താദ് അൻസാര്‍ സാദത്ത് എന്നിവരാണ് പിടിയിലായത്. പീഡനക്കേസിൽ നാലുമാസത്തെ തടവുശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയ അൽ അമീര്‍ ഭീഷണിപ്പെടുത്തിയാണ് വിവാഹം നടത്തിച്ചത്. ബുധനാഴ്ച പ്ലസ് വൺ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു ശൈശവ വിവാഹം. 2021ൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായാണ് വരൻ പനവൂര്‍ സ്വദേശി 23 വയസുള്ള അൽ അമീര്‍. തൃശൂര്‍ സ്വദേശിയും പനവൂരിൽ വാടകയ്ക്ക് താമസിക്കുന്നയാളും ഉസ്താദുമായ അൻസാര്‍ സാദത്തിന്‍റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം.