വിവാഹച്ചടങ്ങിനു പോയ18 വയസുകാരന്റെ ജനനേന്ദ്രിയത്തില്‍ ശക്‌തമായി അമര്‍ത്തി…

അമ്പലപ്പുഴ: പുന്നപ്രയില്‍ വിവാഹച്ചടങ്ങിനു പോയ വിദ്യാര്‍ഥിയെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഇതുസംബന്ധിച്ച്‌ വണ്ടാനം സ്വദേശിയായ 18 വയസുകാരന്‍ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, ബാലവകാശ കമ്മിഷന്‍, പോലീസ്‌ കംപ്ലയിന്റ്‌ അതോറിറ്റി, ജില്ലാ പോലീസ്‌ ചീഫ്‌ തുടങ്ങിയവര്‍ക്കു പരാതി നല്‍കി. പുന്നപ്ര പോലീസ്‌ സ്‌റ്റേഷനിലെ സബ്‌ ഇന്‍സ്‌പെക്‌ടര്‍ സിസില്‍ ക്രിസ്‌റ്റിരാജ്‌, പോലീസ്‌ ഓഫിസര്‍ അജീഷ്‌കുമാര്‍ എന്നിവര്‍ക്കെതിരേയാണു പരാതി.കഴിഞ്ഞ 15ന്‌ സുഹൃത്തിനോടൊപ്പം സ്‌കൂട്ടറില്‍ വിവാഹച്ചടങ്ങിനു പോയ വിദ്യാര്‍ഥിയോട്‌ കുറവന്‍തോട്‌ ജങ്‌ഷനില്‍ വാഹനം നിര്‍ത്താന്‍ പോലീസ്‌ ആവശ്യപ്പെട്ടു. സ്‌കൂട്ടര്‍ മുന്നിലേക്കു മാറ്റിനിര്‍ത്തിയതിന്റെ പേരില്‍ ബലമായി പിടിച്ച്‌ ജനനേന്ദ്രിയത്തില്‍ ശക്‌തമായി അമര്‍ത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ്‌ വിദ്യാര്‍ഥിയുടെ പരാതി. ഇതിനു പുറമേ, സ്‌റ്റേഷനിലേക്കു കൊണ്ടുപോകുമ്പോള്‍ പോലീസ്‌ വാഹനത്തില്‍വച്ച്‌ മര്‍ദ്ദിച്ചു. സ്‌റ്റേഷനിലെത്തിയ ശേഷം മുഖത്തടിക്കുകയും രാത്രി വൈകുന്നതു വരെ അന്യായമായി തടവില്‍ പാര്‍പ്പിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തെന്നും പരാതിയിലുണ്ട്‌. കൈയിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങിയ പോലീസ്‌ ബന്ധുക്കളെ വിവരമറിയിക്കാന്‍ അനുവദിച്ചില്ലെന്നും വിദ്യാര്‍ഥി പറയുന്നു. വീട്ടിലെത്തിയ ശേഷം മൂത്രതടസം ഉണ്ടായതിനാല്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button