റോഡിൽ കസേരയിട്ടിരുന്ന് ഗവര്‍ണര്‍.. പ്രതിഷേധം ഒരു മണിക്കൂർ പിന്നിട്ടു…
കൊല്ലം: നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് കാറിൽ നിന്നിറങ്ങിയ ഗവർണർ ഇപ്പോഴും റോഡരികിൽ കസേരയിട്ട് ഇരിക്കുന്നത് തുടരുകയാണ്. പ്രതിഷേധം ഒരു മണിക്കൂർ പിന്നിട്ടു. അതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് പരാതിപ്പെട്ട ഗവർണർ പ്രധാനമന്ത്രിയെ വിളിക്കാനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു.
സംഭവത്തെ തുടര്‍ന്ന് കൂടുതൽ പൊലീസുകാർ നിലമേലിലേക്ക് എത്തിയിരിക്കുകയാണ്. പ്രതിഷേധത്തിന് അൻപതോളം പ്രവർത്തകരുണ്ടായിരുന്നെന്ന് ഗവർണർ വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിന്‍റെ എഫ്ഐആര്‍ കാണിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ തല തല്ലിപ്പൊട്ടിക്കുന്നു. തനിക്കെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ നടപടിയില്ല എന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.