‘റോഡിലൂടെ വലിച്ചിഴച്ച് മര്‍ദിച്ചു..പൊലീസിനെതിരെ ദേശാഭിമാനി ലേഖകൻ..
മട്ടന്നൂര്‍ പൊലീസിനെതിരെ പരാതിയുമായി ദേശാഭിമാനി ലേഖകന്‍ ശരത് പുതുക്കുടി രംഗത്ത്. പൊലീസ് അകാരണമായി മര്‍ദിച്ചു എന്നാണ് ആക്ഷേപം. മട്ടന്നൂര്‍ ഏരിയാ ലേഖകനാണ് ശരത്. മട്ടന്നൂര്‍ പോളിടെക്‌നിക് കോളേജ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് സംഭവമെന്ന് ശരത് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ നേരിയ സംഘര്‍ഷത്തിലേക്ക് പൊലീസ് കടന്നുകയറിയ ഇടത്താണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് ശരത് പറയുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിന് പിന്നാലെ പൊലീസുകാര്‍ തന്നെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ദേശാഭിമാനി ലേഖകനാണെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയതാണെന്ന് പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്നും ശരത് ആരോപിച്ചു.
കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, ജിനീഷ്, അശ്വിന്‍, വിപിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തന്നെ മര്‍ദിച്ചതെന്നും ശരത് പറയുന്നു. കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടി നേതാക്കളെയും അസഭ്യം പറഞ്ഞുവെന്നും ശരത് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ എത്തുന്നതുവരെ ആക്രമണം തുടര്‍ന്നു. സ്റ്റേഷന് മുന്നില്‍ പാര്‍ട്ടി സഖാക്കള്‍ ഇടിവണ്ടി തടഞ്ഞ് ഞങ്ങളെ പുറത്തിറക്കിയെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ശരത് കൂട്ടിച്ചേര്‍ത്തു.