റഷ്യയിലേക്ക് മനുഷ്യക്കടത്ത്… ഡേവിഡിനെ ഇന്ത്യയിൽ എത്തിച്ചു….
തിരുവനന്തപുരം: റഷ്യയിലെത്തിച്ച് യുക്രൈനെതിരായ യുദ്ധത്തിൽ പങ്കെടുക്കാനായി സൈന്യത്തിൽ ചേർത്ത പൊഴിയൂർ സ്വദേശി ഡേവിഡ് മുത്തപ്പനെ ഡൽഹിയിലെത്തിച്ചു. ഡൽഹിയിലെത്തിയ ഇദ്ദേഹത്തെ സി.ബി.ഐ. ചോദ്യംചെയ്തു. ഡേവിഡ് മുത്തപ്പൻ ചൊവ്വാഴ്ച്ച നാട്ടിലെത്തുമെന്ന് അധികൃതർ അറിയിച്ചു.
യുദ്ധമേഖലയിൽവെച്ചു പരിക്കേറ്റ് മോസ്കോയിൽ ഒളിവിൽക്കഴിയവേ ഇന്നലെ വെളുപ്പിനാണ് താത്കാലിക യാത്രാരേഖകളുടെ സഹായത്തോടെ ഇന്ത്യൻ എംബസി അധികൃതർ ഡേവിഡിനെ ഡൽഹിയിലെത്തിച്ചത്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി.മുരളീധരൻ എന്നിവർ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ എംബസി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
ഇന്ത്യക്കാരെ റഷ്യയിലെത്തിച്ച് സേനയിൽ ചേർത്ത് യുദ്ധമുന്നണിയിലേക്കയച്ച സംഭവത്തിൽ അന്വേഷണം നടത്തുന്ന സി.ബി.ഐ. സംഘമാണ് ഡേവിഡിൽനിന്നു വിവരങ്ങൾ ശേഖരിച്ചത്. സെക്യൂരിറ്റി ജോലിക്കെന്ന പേരിൽ റഷ്യയിലെത്തിച്ച ശേഷം ഇദ്ദേഹത്തെ റഷ്യൻ സൈനികകേന്ദ്രത്തിലെത്തിച്ച് പരിശീലനം നൽകി യുക്രൈൻ അതിർത്തിയിൽ യുദ്ധത്തിനു നിയോഗിച്ചു.യുദ്ധത്തിനിടയിൽ ഡിസംബർ 25ന് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്കു മാറ്റി. ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ റഷ്യൻ സൈനികന്റെ സഹായത്തോടെ പുറത്തുകടക്കുകയും വഴിയിൽ കണ്ട ഒരു വൈദികൻ ഡേവിഡിനെ സഹായിക്കുകയുമായിരുന്നു