യാത്രാമദ്ധ്യേ ഗുഹാവട്ടിയില്‍ കാണാതായി ചെങ്ങന്നൂര്‍ സ്വദേശിയായ സി.ആര്‍.പി.എഫ് ജവാനെ കണ്ടെത്തിയതായി സൂചന…..
ചെങ്ങന്നൂര്‍ : യാത്രാമദ്ധ്യേ ഗുഹാവട്ടിയില്‍ കാണാതായി ചെങ്ങന്നൂര്‍ സ്വദേശിയായ സി.ആര്‍.പി.എഫ് ജവാനെ കണ്ടെത്തിയതായി സൂചന. എയർപോർട്ടിന് അടുത്ത് നിന്ന് തന്നെയാണ് ഇയാളെ കണ്ടെത്തിയത്.
സിആര്‍പിഎഫ് ജവാൻ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ ഹൗസില്‍ പരേതനായ ആര്‍.ബാലകൃഷ്ണന്റെ മകന്‍ സോനുകൃഷ്ണ (34)നെയാണ് കാണാതായത്. ജോലി സ്ഥലത്തേക്കുള്ള യാത്രാമദ്ധ്യേ ഗുഹാവട്ടിയിലാണ് കാണാതായി. ആസാമിലെ കൊക്രജാര്‍ ജില്ലയില്‍ ശ്രീരാംപൂരില്‍ സിആര്‍പിഎഫ് 129 എഫ് ബെറ്റാലിയനില്‍ ജവാന്‍ ആയി സേവനം ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ജൂണ്‍ 7 നാണ് ജോലിസ്ഥലത്ത് നിന്ന് സോനു കൃഷ്ണ നാട്ടിലെത്തിയത്. കഴിഞ്ഞ ഒന്നാം തീയതി രാവിലെ അഞ്ചുമണിക്ക് വീട്ടില്‍ നിന്ന് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എത്തി അവിടെ നിന്ന് ചെന്നൈ വഴി യുള്ള കണക്ഷന്‍ വിമാനത്തില്‍ ഗുഹാവട്ടിയില്‍ എത്തുകയായിരുന്നു. ഗുഹാവട്ടി എയര്‍പോര്‍ട്ടില്‍ എത്തിയശേഷം രാത്രി 9 മണിക്ക് ശേഷം ഭാര്യ ജി. ഗീതുനാഥ്, അമ്മ ഗീത ബാലകൃഷ്ണന്‍ , സഹോദരി സ്മിത കൃഷ്ണന്‍ എന്നിവരെ ഫോണില്‍ വിളിച്ച് ഗുഹാവട്ടിയില്‍ എത്തിച്ചേര്‍ന്ന വിവരം അറിയിച്ചിരുന്നു.
എയര്‍പോര്‍ട്ടില്‍ നിന്ന് ടൂവീലര്‍ ടാക്‌സിയിലാണ് ലോഡ്ജിലേയ്ക്ക് പോയത്. പാള്‍ട്ടന്‍ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ടെയിനില്‍ 6 മണിക്കൂര്‍ യാത്ര ചെയ്തു വേണം ജോലി സ്ഥലമായ കൊക്രജാറില്‍ ജില്ലയിലെ ശ്രീരാംപൂരില്‍ എത്തേണ്ടത്. റെയില്‍വേ സ്റ്റേഷനു സമീപത്തെ ഏതെങ്കിലും ലോഡ്ജിലാവാം മുറി എടുത്തതെന്ന് സംശയിക്കുന്നു. അടുത്ത ദിവസം രാവിലത്തെ ട്രെയിനില്‍ ജോലി സ്ഥലത്തേയ്ക്ക് പോകാനാണ് ലോഡ്ജില്‍ മുറി എടുത്തത്. അടുത്ത ദിവസം രണ്ടാം തീയതി രാവിലെ 9 മണിയോടുകൂടി ഭാര്യ ഗീതുനാഥ് വിളിക്കുമ്പോള്‍ ലോഡ്ജിലെ മുറിയില്‍ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റേയുള്ളൂ എന്ന് പറഞ്ഞിരുന്നു. പിന്നീട് പലതവണ ഭാര്യയും അമ്മയും സഹോദരിയും മൊബൈലില്‍ വിളിച്ചപ്പോഴെല്ലാം ബെല്‍ അടിക്കുന്നുണ്ടെങ്കിലും ഫോണ്‍ എടുക്കുന്നുണ്ടായിരുന്നില്ല. അന്നേ ദിവസം രാത്രി എട്ടരയ്ക്ക് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആവുകയും ചെയ്തു.
പാള്‍ട്ടന്‍ ബസാര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഏറ്റിഎമ്മില്‍ നിന്ന് അന്നേ ദിവസം 5000 രൂപ എടുത്തതായ സന്ദേശം ജോയിന്റ് അക്കൗണ്ട് ഉള്ള ഭാര്യയുടെ ഫോണില്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് വീട്ടുകാര്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ജില്ലാ പോലീസ് ചീഫ് ചെങ്ങന്നൂര്‍ സി.ഐ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇപ്പോൾ ഇയാൾ വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു എന്നാണ് വിവരം. എന്നാൽകുടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.