മണ്ണിടിച്ചിലിൽ കാല്‍ നഷ്ടമായ സന്ധ്യക്ക് കൃത്രിമക്കാല്‍ നല്‍കാമെന്ന് മമ്മൂട്ടി.. വീടും നൽകും…

അടിമാലി മണ്ണിടിച്ചിലില്‍ ഗുരുതര പരുക്കേറ്റ് കാല്‍ നഷ്ടമായ സന്ധ്യക്ക് കൃത്രിമക്കാല്‍ നല്‍കാമെന്ന് മമ്മൂട്ടി. സന്ധ്യയുടെ സുഖവിവരം അറിയുന്നതിനായി ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മമ്മൂട്ടിയുടെ സഹായവാഗ്ദാനം.സന്ധ്യയുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ അദ്ദേഹം നേരത്തെ തന്നെ ചികിത്സാചിലവുകള്‍ പൂര്‍ണമായും ഏറ്റെടുത്തിരുന്നു. കോളിന് തൊട്ടുപിന്നാലെ കൃത്രിമക്കാല്‍ വെക്കുന്നതിന് വേണ്ട സഹായം നല്‍കാന്‍ മമ്മൂട്ടി നിര്‍ദ്ദേശം നല്‍കി.ചികിത്സയെ കുറിച്ചുള്ള സുഖവിവരമറിയുന്നതിനായിരുന്നു മമ്മൂട്ടിയുടെ വീഡിയോകോള്‍.
വീഡിയോ കോളില്‍ സന്ധ്യയുമായി സംസാരിച്ച മമ്മൂട്ടി കൃത്രിമക്കാല്‍ നല്‍കാമെന്ന് വാക്കുനല്‍കിയതിനോടൊപ്പം അടിമാലിയില്‍ വീട് നിര്‍മിക്കുന്നതിനുള്ള ഇടപെടല്‍ നടത്താമെന്നും ഉറപ്പ് നല്‍കി.
ഒക്ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ സന്ധ്യ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സന്ധ്യയുടെ ഇടതുകാല്‍ മുട്ടിന് മുകളില്‍വെച്ച് നീക്കം ചെയ്യേണ്ടിവന്നിരുന്നു.


