മേയർ – ഡ്രൈവര്‍ സംഭവം… യദുവിന്റെ പരാതി… അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമിഷന്…
കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമിഷന്. തിരുവനന്തപുരം സിറ്റി പൊലീസ് കമിഷണറും കെ.എസ്.ആര്.ടി.സി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപോര്‍ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കമിഷന് ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥിന്റേതാണ് ഉത്തരവ്.
മേയ് ഒമ്പതിന് തിരുവനന്തപുരത്ത് കമിഷന് ഓഫിസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. കെ എസ് ആര് ടി സി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും, പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും ബസ് ഡ്രൈവര്‍ യദു നല്കിയ പരാതിയിലാണ് മനുഷ്യാവകാശ കമിഷന് അന്വേഷണത്തിന് ഉത്തരവിട്ടത്. മേയര്‍ ആര്യ രാജേന്ദ്രന്, ഭര്‍ത്താവ് സചിന് ദേവ് എംഎല്‍എ, അരവിന്ദ്, കണ്ടാലറിയാവുന്ന രണ്ടു പേര് എന്നിവര്‍ക്കെതിരെയാണ് പരാതി.
ഏപ്രില്‍ 27ന് കെ എസ് ആര് ടി സി ബസിന്റെ യാത്ര തടസപ്പെടുത്തി തന്നെ അസഭ്യം വിളിക്കുകയും യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. ഏപ്രില്‍ 27ന് രാത്രി പത്തരയ്ക്ക് കന്റോണ്‍മെന്റ് എസ് എച്ച് ഒക്ക് പരാതി നല്‍കിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുന്‍ഭാഗത്തുള്ള കാമറകള്‍ പരിശോധിച്ചാല്‍ നടന്നത് ബോധ്യമാവും. എന്നാല്‍ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തുവെന്നും യദു പരാതിയില്‍ പറയുന്നു.
കന്റോണ്‍മെന്റ് എസ് എച്ച് ഒയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റി മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നും യദു ആവശ്യപ്പെട്ടിട്ടുണ്ട്. ഒന്നു മുതല്‍ അഞ്ചു വരെയുള്ള എതിര്‍കക്ഷികള്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാന്‍ അനുവദിക്കാത്തതിനുമെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും യദു ആവശ്യപ്പെടുന്നു.