മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം..അധ്യാപികയ്‍ക്കെതിരെ കേസെടുത്തു….
നർത്തകി മേതിൽ ദേവികക്കെതിരെ അപകീർത്തി പ്രചരണം നടത്തിയെന്ന പരാതിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) അധ്യാപികക്കെതിരെ കേസെടുത്തു.അധ്യാപിക സിൽവി മാക്സി മേനയ്ക്കെതിരെ എറണാകുളം ജുഡീഷ്യൽ മജിസിട്രേറ്റ് കോടതിയാണ് കേസെടുത്തത്.മേതിൽ ദേവികയുടെ ‘ദി ക്രോസ്ഓവർ’ എന്ന ഡാൻസ് ഡോക്യുമെന്‍ററി തന്‍റെ നൃത്തരൂപത്തിന്‍റെ മോഷണം ആണെന്ന് നവ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി.
കേൾവി കുറവുള്ളവർക്ക് കൂടി നൃത്തം മനസിലാക്കാൻ കഴിയുന്ന രീതിയിൽ ഇന്ത്യൻ സൈൻ ലാംഗ്വേജ് ഉപയോഗിച്ചായിരുന്നു സിൽവി നൃത്തരൂപം ഒരുക്കിയത്. എന്നാൽ മോഹിനിയാട്ടത്തിന്‍റെ വേഷം മാത്രം ധരിച്ച് അവയുടെ ചിട്ടയോ സങ്കേതങ്ങളോ ഉപയോഗിക്കാത്ത ഒരു സൃഷ്ടി ആണിതെന്നും റിലീസ് ചെയ്യാത്ത തൻ്റെ ഡോക്യുമെന്‍ററിയുടെ ആശയം എന്താണെന്ന് പോലും അറിയാതെയാണ് സിൽവി മോഷണ ആരോപണം ഉന്നയിക്കുന്നതെന്നും മേതിൽ ദേവിക കോടതിയെ അറിയിച്ചിരുന്നു.തുടർന്ന് മേതിൽ ദേവികയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി നടപടി സ്വീകരിക്കുകയായിരുന്നു.