മുരളീ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പത്മജ.. കോണ്‍ഗ്രസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ…

തൃശൂര്‍: മുരളീ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങി പത്മജ വേണുഗോപാല്‍. ഇന്ന് രാവിലെ മുരളീമന്ദിരത്തിലെത്തിയ പത്മജ കരുണാകരന്‍റെ സ്മൃതികുടീരവും സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനു പിന്നാലെ കോണ്‍ഗ്രസിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് പത്മജ നടത്തിയത്. ഈയൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും രണ്ടാംഘട്ടത്തില്‍ തൃശൂരില്‍ തോല്‍പ്പിച്ചപ്പോള്‍ മുതല്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് തീരുമാനിച്ചിരുന്നുവെന്നും പത്മജ പറഞ്ഞു. തോല്‍പ്പിച്ചത് ആരൊക്കെയാണെന്ന് പറഞ്ഞാല്‍ അവരുടെ ലെവലിലേക്ക് താഴേണ്ടിവരുമെന്നും തോല്‍പ്പിക്കാൻ നിന്നവര്‍ മുരളീയേട്ടന്‍റെ കൂടെ പ്രചാരണ പരിപാടിയിൽ ജീപ്പിന്‍റെ അപ്പുറവും ഇപ്പുറവും നിന്നുവെന്നും പത്മജ പറഞ്ഞു.

എംപി വിന്‍സെന്‍റും ടിഎന്‍ പ്രതാപനുമാണോ അതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ആലോചിച്ച് എടുത്തോളുവെന്നായിരുന്നു പത്മജയുടെ മറുപടി. കരുണാകരന്‍റെ മക്കളോടെ അവര്‍ക്ക് ദേഷ്യമാണ്. പാവം മുരളീയേട്ടൻ വടകര നിന്ന് ജയിച്ചുപോയേനേ. എന്തിനാണ് ഇങ്ങോട്ട് കൊണ്ടുവന്ന് ഇതിന്‍റെ ഇടയില്‍ കൊണ്ടിട്ടതെന്നും പത്മജ ചോദിച്ചു. ജാതക പ്രകാരം അദ്ദേഹത്തിന്‍റെ സമയം നോക്കണം എന്നാലെ അദ്ദേഹം ജയിക്കുമോയെന്ന് പറയാൻ പറ്റുകയുള്ളു. കാരണം ഇത് തൃശൂരാണ്. നല്ല ആളുകള്‍ ഉണ്ട്, പക്ഷേ കുറച്ച് വൃത്തിക്കെട്ട കോണ്‍ഗ്രസ് നേതാക്കളുണ്ട്. അവരുടെ അടുത്തുനിന്ന് ഓടിപ്പോയതില്‍ ഇപ്പോള്‍ വളരെ സന്തോഷമുണ്ട്. എന്നോട് ചെയ്തതുപോലെ മുരളീയേട്ടനോടും അവര്‍ ചെയ്യും.

തൃശൂരില്‍ സുരേഷ് ഗോപി തന്നെ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തിനാണ് ഇവിടേക്ക് മുരളീയേട്ടനെ കൊണ്ടുവന്നത്? എനിക്ക് വിലയില്ല, കഴിവില്ല എന്ന് പറയുന്നവര്‍ ഞാൻ കാരണമാണ് മുരളീയേട്ടനെ ഇങ്ങോട്ട് കൊണ്ടുവന്നത് എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്? എന്‍റെ കൂടെ ഊണ് കഴിച്ചയാളാണ് എനിക്കിട്ട് രാത്രി പോയി കുത്തുന്നത്. കോൺഗ്രസിൽ നിന്നപ്പോൾ ചന്ദനക്കുറി തൊടാൻ ഭയമുണ്ടായിരുന്നുവെന്നും നേതാക്കള്‍ വിലക്കിയിരുന്നുവെന്നും പത്മജ ആരോപിച്ചു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് കൊടുക്കാനാണ് ഷാഫിയെ വടകരയിലേക്ക് കൊണ്ടുപോയത്. മുരളിയേട്ടനെ തൃശൂരിൽ കോൺഗ്രസുകാർ തന്നെ തോൽപ്പിക്കും. കരുണാകരൻ ഉണ്ടായിരുന്നെങ്കിൽ പാർട്ടി വിട്ടേനെ. കോൺഗ്രസുകാരെക്കൊണ്ട് അവസാന കാലത്ത് അച്ഛൻ അത്രയധികം വേദനിച്ചിരുന്നു. വടകരയിൽ ജയിക്കാൻ നിന്നിരുന്ന മുരളീധരനെ തൃശൂരിലെത്തിച്ചത് തോൽപ്പിക്കാൻ വേണ്ടിയാണ്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ജയിക്കുമെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Related Articles

Back to top button