മാവേലിക്കര മാങ്കാംകുഴിയിൽ 27 വർഷങ്ങൾക്ക് ശേഷം കുറ്റവാളി പിടിയിൽ…. കോലപാതക കേസിൽ ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ മറിയാമ്മ…..
മാവേലിക്കര : മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊലപാതക കേസിൽ ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോയ കുറ്റവാളി 27 വർഷങ്ങൾക്ക് ശേഷം പിടിയിൽ. അറുന്നൂറ്റിമംഗലം പുത്തൻവേലിൽ ബിജു ഭവനത്തിൽ റെജി എന്ന അച്ചാമ്മയാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. ഇവർ പോത്താനിക്കാട്, പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് എന്ന സ്ഥലത്ത് കാടുവെട്ടിവിള എന്ന വീട്ടിൽ മിനി രാജു എന്ന വ്യാജ പേരിൽ താമസിക്കുകയായിരുന്നു.
1990 ഫെബ്രുവരി 21 നാണ് മറിയാമ്മയെവീടിനുള്ളിൽ കൊലചെയ്യപ്പട്ട നിലയിൽ കാണ്ടെത്തിയത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തികൊണ്ട് മാറിയാമ്മയുടെ കഴുത്തിൽ ആഴത്തിലേറ്റ മുറിവാണ് മരണ കാരണമായത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതിൽ നിന്നും കമ്മൽ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒൻപതോളം കുത്തുകളേറ്റിരുന്നു.
സ്വന്തം മകളെ പോലെ കരുതി മറിയാമ്മ വളർത്തിയ റെജി തന്നെയാണ് കൊലപാതകം ചെയ്തതെന്ന് ആദ്യം ആരും വിശ്വസിച്ചില്ല. എന്നാൽ തുടർന്നുള്ള അന്വേഷണത്തിലാണ് റെജി അറസ്റ്റിലായത്. 1993ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി റെജിയെ കേസിൽ വെറുതെ വിട്ടു. ഇതിന്മേൽ പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്തംബർ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാൽ വിധി വന്നു മണിക്കൂറുകൾക്കുള്ളിൽ റെജി ഒളിവിൽ പോകുകയായിരുന്നു. അതിന് ശേഷം കാലാകാലങ്ങളായി റെജിയെ കണ്ടെത്താനായി പോലീസ് തമിഴ്നാട്, ഡൽഹി, ആന്ധ്ര എന്നിവടങ്ങളിലും കേരളത്തിനകത്തും അന്വേഷണം നടത്തിയെങ്കിലും റെജിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ഒളിവിൽ പോയ ശേഷം നാടുമായോ ബന്ധുക്കളുമായോ ബന്ധം പുലർത്താതെ കഴിഞ്ഞു വന്ന റെജി കെട്ടിട നിർമ്മാണതൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ വിവാഹം ചെയ്ത എറണാകുളം പോത്താനിക്കാട് മിനി രാജു എന്ന പേരിൽ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി അടിവാട് ഒരു തുണിക്കടയിൽ സെയിൽസ് ഗേളായി ജോലിക്ക് നിൽക്കുകയായിരുന്നു. റെജിയെ നാളെ മാവേലിക്കര അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി രണ്ടിൽ ഹാജരാക്കും.