മാവേലിക്കരയിൽ മോഷ്ടാക്കൾ വിലസുന്നു…. അടച്ചിട്ടിരുന്ന വീട്ടിൽ നിന്നു 40,000 രൂപയും ഒന്നരപ്പവന്റെ സ്വർണാഭരണങ്ങളും മോഷ്ടിച്ചു…..
മാവേലിക്കര- അടച്ചിട്ടിരുന്ന വീട്ടിൽ നിന്നു 40,000 രൂപയും ഒന്നരപ്പവന്റെ സ്വർണാഭരണങ്ങളും മോഷണം പോയി. കോട്ടയ്ക്കകം ജാനകിമന്ദിരത്തിൽ രവികുമാറിന്റെ വീട്ടിലാണ് വെളുപ്പിന് മോഷണം നടന്നത്. ഹൈദരാബാദിൽ മകളുടെ വീടിന്റെ പുരവാസ്തുബലി ചടങ്ങിൽ പങ്കെടുക്കാൻ പോയ കുടുംബം ഇന്നലെ ഉച്ചയ്ക്ക് മടങ്ങിയെത്തിയപ്പോഴാണ് മോഷണം വിവരം അറിയുന്നത്. വീടിന്റെ മുൻവശത്തെ വാതിലിന്റെ താഴ് തകർത്ത് അകത്തു കടന്ന മോഷ്ടാവ് അലമാരകൾ കുത്തിത്തുറന്നു സാധനങ്ങൾ വലിച്ചുവാരിയിട്ടു. വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ മോഷ്ടാവിന്റെ അവ്യക്തമായ ദൃശ്യം കണ്ടെത്തിയിട്ടുണ്ട്. ക്യാമറ ശ്രദ്ധയിൽപ്പെട്ട മോഷ്ടാവ് ഇത് ഓഫ് ചെയ്ത ശേഷമാണു മോഷണം നടത്തിയത്. ഞായറാഴ്ച സമീപത്തു തന്നെ താമസമില്ലാത്ത കോട്ടയ്ക്കകം പായിക്കാട്ട് പി.എ.അയ്യപ്പന്റെ വീട്ടിലും മോഷ്ടാക്കൾ കയറിയിരുന്നു. ഇവിടെ കൂന്താലി ഉപയോഗിച്ചു മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. 3 അലമാരകളും കുത്തിത്തുറന്നു നശിപ്പിച്ചു. ഇവിടെ നിന്ന് ഒന്നും മോഷണം പോയിട്ടില്ലായെന്നാണു പൊലീസ് പറയുന്നത്. പായിക്കാട്ട് വീട്ടിൽ ആദ്യം ഒന്നരയോടെ എത്തിയ മോഷ്ടാവ് 2.30ന് തിരികെയെത്തി വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. ക്യാമറയിൽ മോഷ്ടാവ് എത്തിയതിന്റെ ദൃശ്യം കണ്ടതിനെ തുടർന്നു തിരുവനന്തപുരത്തു താമസിക്കുന്ന വീട്ടുകാർ പൊലീസിനെ ഫോണിൽ വിവരം അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ച തഴക്കര വഴുവാടി പ്രദേശങ്ങളിലെ വീടുകളിൽ മോഷണവും മോഷണശ്രമവും നടന്നിരുന്നു. തഴക്കരയിലെ ഒരു വീട്ടിൽ കടന്ന മോഷ്ടാവ് 3000 രൂപയും അങ്കണവാടിയിൽ നിന്ന് മൊബൈൽ ഫോണും മോഷ്ടിച്ചിരുന്നു.