മലപ്പുറത്തെ ഗാർഹിക പീഡനക്കേസ്..നവവധുവിന്റെ പരാതിയില്‍ ഹൈക്കോടതിയുടെ ഇടപെടൽ…

മലപ്പുറത്ത് നവവധുവിന് നേരെയുണ്ടായ ഗാര്‍ഹിക പീഡന അന്വേഷണത്തില്‍ ഇടപെട്ട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. പെണ്‍കുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. അന്വേഷണത്തിന്റെ പുരോഗതി കോടതിയെ ബോധിപ്പിക്കണം. റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.കേസിൽ അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

മലപ്പുറം വേങ്ങര സ്വദേശിയായ നവവധുവിനാണ് ഭര്‍തൃവീട്ടില്‍ ക്രൂര മര്‍ദ്ദനമേറ്റത്. ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ യുവതിയുടെ കേള്‍വി ശക്തിക്ക് തകരാര്‍ പറ്റി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയായ ഭര്‍ത്താവ് മുഹമ്മദ് ഫായിസിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മുഹമ്മദ് ഫായിസിന്റെ ക്രൂര പീഡനം സഹിക്കാനാവാതെ സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്ന പെണ്‍കുട്ടി മെയ് മാസം 23 നാണ് മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഗാര്‍ഹിക പീഡനം, ഉപദ്രവം, വിശ്വാസം തകര്‍ക്കുന്ന വിധത്തിലുള്ള പെരുമാറ്റം അടക്കമുള്ള നിസാര വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. കേസ് അന്വേഷണത്തിലും പൊലീസ് അലംഭാവം കാണിച്ചതോടെ ഒരാഴ്ച്ചക്ക് ശേഷം മെയ് 28 ന് പെണ്‍കുട്ടി മലപ്പുറം എസ് പിക്ക് പരാതി നല്‍കി.

Related Articles

Back to top button