മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി… മൂന്നാം ദിവസം യുവതി ജീവനൊടുക്കി….
തിരുവനന്തപുരം: ഭർത്താവിൽ നിന്ന് വിവാഹ മോചനം നേടി മൂന്നാം ദിവസം യുവതി ജീവനൊടുക്കി. തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശിനിയായ 45കാരിയെ ആണ് പുലർച്ചെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു.
കഴിഞ്ഞ ശനിയാഴ്ച കോടതിയിൽനിന്ന് വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്ഠേശ്വരത്ത് താമസം. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചതായും ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലും ഈ പരാമർശമുണ്ട്. വീട്ടമ്മയുടെ മരണത്തിൽ മുൻ ഭർത്താവിനെയും ഇയാളുടെ സുഹൃത്തിനെയും വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
മകൾക്ക് 10 വയസ്സായപ്പോൾ മുതൽ ഭർത്താവിന്റെ സ്വഭാവത്തിൽ ചെറിയ മാറ്റങ്ങൾ വന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. സ്വന്തം മകളെ മോശമായി രീതിയിൽ കാണുന്ന ഭർത്താവിന് ഒപ്പം ജീവിക്കാൻ ഇനി താൽപര്യമില്ലെന്ന് യുവതി തീരുമാനമെടുത്തു. മകളുടെ സുരക്ഷയെ കരുതി വിവാഹമോചനവും നേടി. പക്ഷെ ബന്ധം വേർപിരിഞ്ഞ് മൂന്നാം ദിവസം, മകളെ തനിച്ചാക്കി യുവതി ജീവനൊടുക്കുകയായിരുന്നു.