മഅ്ദനിയുടെ അകമ്പടിക്ക് 60 ലക്ഷം രൂപ

പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കേരള യാത്രക്ക് വൻ തുക ചുമത്തി കർണാടക പൊലീസ്. 60 ലക്ഷം രൂപയാണ് അകമ്പടിച്ചെലവായി പൊലീസ് ചുമത്തിയിരിക്കുന്നത്. 20 പൊലിസ് ഉദ്യോഗസ്ഥർ മഅ്ദനിക്കൊപ്പം പോകുന്നതിന് 60 ലക്ഷം രൂപ അടക്കണമെന്ന് കർണാടക പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും.

താമസിക്കുന്ന സ്ഥലം, കാണാൻ വരുന്നവരുടെ ആധാർ കാർഡ്, അൻവാർശേരിയിൽ താമസിക്കുന്ന കെട്ടിടത്തിന്റെയും വീടിന്റെയും ലൊക്കേഷൻ, ഗൂഗിൾ മാപ്പ് തുടങ്ങി നിരവധി രേഖകളാണ് പൊലീസ് ആവശ്യപ്പെട്ടത്. ആശുപത്രിയിൽ പോകാൻ പറ്റില്ല, റോഡ് മാർഗം മാത്രമേ കേരളത്തിലേക്ക് പോവാൻ പറ്റൂ തുടങ്ങിയ നിബന്ധനകളും പൊലീസ് പറഞ്ഞിരുന്നുവെന്ന് മഅദ്‌നി ശബ്ദ സന്ദേശത്തിൽ പറഞ്ഞു.

ഒരാഴ്ചക്ക് ശേഷമാണ് അകമ്പടി അപേക്ഷയിൽ പൊലീസ് മറുപടി നൽകിയിരിക്കുന്നത്. അതേസമയം വൻ തുക അടച്ച് കേരളത്തിലേക്ക് വരേണ്ടെന്ന നിലപാടിലാണ് മഅ്ദനി. തുടർനീക്കം സുപ്രിംകോടതി അഭിഭാഷകരുമായി ആലോചിച്ച ശേഷം തീരുമാനിക്കും. ഏപ്രിൽ 20ന് കർണാടക പൊലീസ് മഅ്ദനിയുടെ വീട്ടിലും അൻവാർശേരിയിലും പരിശോധന നടത്തിയിരുന്നു. മഅ്ദനി കേരളത്തിലേക്ക് വരുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണം സംബന്ധിച്ചായിരുന്നു പരിശോധന. കർണാടകയിലെ ഐ.ജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് അൻവാർശേരിയിലെത്തിയത്.

Related Articles

Back to top button