ഭൂമിയിലേക്കുള്ള മടങ്ങി വരവ് നീളുന്നു.. സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 61 ദിവസങ്ങൾ പിന്നിട്ടു…
ബഹിരാകാശ യാത്രിക സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിട്ട് 61 ദിവസങ്ങൾ പിന്നിട്ടു. എക്സ്പെഡീഷൻ 71 ക്രൂ അംഗങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് തുടരുമെന്ന് നാസ വിശദമാക്കി. എന്നിരുന്നാലും സ്റ്റാർലൈനറിന്റെ തകരാറുകൾ ഇനിയും പരിഹരിക്കാനായിട്ടില്ല. ജൂൺ 6നാണ് സുനിത വില്ല്യസും ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. കുറഞ്ഞ ദിവസങ്ങൾ മാത്രമുള്ള ദൗത്യത്തിന് ശേഷം തിരികെ ഭൂമിയിലേക്ക് മടങ്ങിയെത്തുമെന്ന് വിശദമാക്കിയാണ് ബഹിരാകാശ നിലയത്തിലേക്കെത്തിയതെങ്കിലും ഇരുവരുടേയും തിരിച്ചു വരവ് നീളുകയാണ്.
അന്താരാഷ്ട്ര നിലയത്തിലുള്ള സുനിത വില്യംസ് അടക്കമുള്ളവർക്ക് വിശദമായ കാഴ്ചാ പരിശോധനകൾ നടത്തിയതായാണ് റിപ്പോർട്ട്. കോർണിയ, ലെൻസ്, ഒപ്ടിക് നെർവ് എന്നിവയുടെ വിശദമായ ചിത്രങ്ങളെടുത്താണ് പരിശോധന നടത്തിയത്. ഭൂമിയിൽ നിന്നുള്ള നേത്രവിദഗ്ധർ പരിശോധന സൂക്ഷ്മമായി നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിച്ചു. ദീർഘകാലം ബഹിരാകാശത്ത് കഴിയേണ്ടി വരുന്നതിനാൽ കാഴ്ച സംബന്ധിയായ പ്രശ്നങ്ങളെ ഉണ്ടാവാം. ഇതിനെ ഭാവിയിൽ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.