ബൈക്ക് ഷോറൂം ഉടമയെ കുത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടി….
വെള്ളറട:ആനപ്പാറ സ്വദേശിയായ ബൈക്ക് ഷോറൂം ഉടമയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ രണ്ട് മാസത്തിന് ശേഷം പിടികൂടി. കള്ളിക്കാട് നാരകത്തിന്‍. കുഴി വീട്ടില്‍ മിഥുന്‍(24) ആണ് പോലീസ് വലയിലായത്. ആനപ്പാറ സ്വദേശിയായ സണ്ണിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം വയനാട, ഇടുക്കി, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ പാര്‍ക്കുകയായിരുന്നു മിഥുന്‍. മിഥുന്‍ വീട്ടിലുണ്ടെ ന്ന് അറിഞ്ഞ പോലീസ് സംഘം പിടികൂടുന്നതിനായി പോകുന്ന സമയത്ത് വഴിക്ക് വച്ച് തൊഴിലുറപ്പ് പണിയില്‍നില്‍ക്കുകയായിരുന്ന മാതാവ് മിഥുനെ ഫോണ്‍ ചെയ്ത് പോലീസ് സംഘം വരുന്നുണ്ട് എന്ന് അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മിഥുനെ രണ്ട് കിലോമീറ്റര്‍ പിന്തുടര്‍ന്നാണ് പോലീസ് സംഘം പിടികൂടിയത് .
ഇയാൾക്കെതിരെ കാട്ടാക്കട, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ട്. ആനപ്പാറ സ്വദേശിയായ സണ്ണി കോവിഡ് കാലത്ത് വെള്ളറടയില്‍ ഒരു ബൈക്ക് ഷോറൂം നടത്തിയിരുന്നു. ചില സാങ്കേതിക കാരണങ്ങളാല്‍ ബൈക്ക് ഷോറൂം പൂട്ടി പോയതിനെ തുടര്‍ന്ന് മിഥുന്‍ ബുക്ക് ചെയ്ത ബൈക്കിന് പകരം മറ്റൊരു ബൈക്ക് ആണ് നല്‍കിയത്. ബൈക്ക് കൈമാറ്റം നടത്തിയ ശേഷം കുറച്ചു തുക ബാലന്‍സ് ഉള്ളത് കിട്ടിയില്ല എന്നുള്ള വൈരാഗ്യത്തില്‍ ആയിരുന്നു ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി കുത്തേറ്റ സണ്ണി ഇപ്പോഴും ചികിത്സയിലാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്‌പെക്ടര്‍ റസല്‍ രാജ് സിവില്‍ പോലീസുകാരായ പ്രദീപ,് സാജന്‍, പ്രജീഷ്, ഷൈനു, ബിജു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു