ബലാത്സംഗ കേസിൽ വിചാരണ നടക്കവേ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ്….അച്ഛൻ ഒരാൾ തന്നെ…..ബലാത്സംഗക്കേസ് റദ്ദാക്കി കോടതി…

ആദ്യകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞു ജനിച്ചു.തുടർന്ന് കുഞ്ഞിന്റെ അച്ഛനെതിരായ ബലാത്സംഗക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കടലൂര്‍ സ്വദേശിയായ അവിവാഹിതയായ യുവതി ഗര്‍ഭിണിയായതോടെ യുവതിയുമായി ബന്ധമുണ്ടായിരുന്ന യുവാവിനെതിരെ 2014-ല്‍ ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ഡി എന്‍ എ പരിശോധനയില്‍ കുട്ടി പ്രതിയുടേതെന്നു തെളിഞ്ഞതോടെ കടലൂരിലെ മഹിളാ സെഷന്‍സ് കോടതി 2015-ല്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ് വിധിച്ചു. ഇതിനെതിരെ 2017ല്‍ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അതിജീവിതയുമായി താന്‍ പലതവണ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരിക്കല്‍പ്പോലും അവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ വാദം.

അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന പ്രശ്‌നം ഉയർന്നിരുന്നു‌. ഇക്കാര്യം പ്രതിയും അതിജീവിതയും ചര്‍ച്ചചെയ്ത് തീരുമാനിക്കട്ടേയെന്ന് കോടതി നിര്‍ദേശിച്ചു. ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമതൊരു കുഞ്ഞുകൂടി ജനിച്ചു.കുഞ്ഞിന്റെ അച്ഛന്‍ പ്രതി തന്നെയാണെന്ന് കോടതി കണ്ടെത്തിയതോടെ ഹൈക്കോടതി ബലാത്സംഗക്കേസ് റദ്ദാക്കുകയായിരുന്നു.’യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളൊന്നുമില്ല’എന്നു പറഞ്ഞാണ് ജസ്റ്റിസ് എന്‍. ശേഷസായി പ്രതിയെ കുറ്റവിമുക്തനാക്കിയത്.

പ്രായപൂര്‍ത്തിയായവര്‍ അവര്‍ക്കിഷ്ടപ്പെട്ട രീതിയിയില്‍ ജീവിക്കുമ്പോള്‍ കോടതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പ്രതിക്കെതിരേ ആദ്യം നല്‍കിയ പരാതി നിയമത്തിന്റെ ദുരുപയോഗമാണെന്നും കള്ളക്കേസാണെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞുപോയത് ഇനി കുത്തിപ്പൊക്കുന്നതില്‍ കാര്യമില്ലെന്നും കോടതി പറഞ്ഞു.

Related Articles

Back to top button