പ്രതിപക്ഷ നേതാവിന് ഇന്ന് 60-ാം പിറന്നാൾ….

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് 60 വയസ് തികയുന്നു. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം വിശ്രമമില്ലാത്ത ഓട്ടങ്ങൾക്കിടയിലാണ് ഷഷ്ടിപൂർത്തിയായിരിക്കുന്നത്.
എറണാകുളം ജില്ലയിലെ പറവൂർ മണ്ഡലത്തിൽ നിന്നും 2001 മുതൽ തുടർച്ചയായി നിയമസഭാ സാമാജികനാണ് വി ഡി സതീശൻ. നെട്ടൂരിൽ വടശ്ശേരി ദാമോദരന്റേയും വി വിലാസിനിയമ്മയുടേയും മകനായി ജനനം. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ പ്രവേശം. 1996ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റുകൊണ്ടാണ് സതീശന്റെ തെഞ്ഞെടുപ്പു രാഷ്ട്രീയ തുടക്കം. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന കെ എം ദിനകരനെ 7,792 വോട്ടിന് തോൽപ്പിച്ചു ആദ്യമായി നിയമസഭയിലെത്തി.

2006-ലും 2011-ലും 2016-ലും 2021-ലും ഇതേ മണ്ഡലത്തിൽ വിജയം ആവർത്തിച്ചു. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പ് സ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം ഇതരസംസ്ഥാന ലോട്ടറിക്കെതിരായ രാഷ്ട്രീയ സംവാദങ്ങളിലൂടെ കൂടുതൽ മാധ്യമശ്രദ്ധ നേടി.
2006-11 കാലത്ത് ഏറ്റവും കൂടുതൽ അടിയന്തര പ്രമേയങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചതിന്റെ റെക്കോർഡ് സതീശനാണ്. ഇതര സംസ്ഥാന ലോട്ടറി പ്രശ്നത്തിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കുമായി തുടരെ രാഷ്ട്രീയ സംവാദങ്ങൾ നടത്തി. എഐസിസി സെക്രട്ടറി പദവിയും കെപിസിസി വൈസ് പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു. പി ടി ചാക്കോക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് അദ്ദേഹം.

Related Articles

Back to top button