പെട്രോൾ വിലയിൽ വീണ്ടും തീപ്പൊരി… ക്രൂഡ് ഓയിൽ 150 ഡോളറിലേക്ക്… രാജ്യത്ത് ഇന്ധന വില കൂടാൻ സാധ്യത…

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക തുടരുന്നു.ക്രൂഡ് ഓയിൽ ബാരലിന് 150 ഡോളറിലേക്കെത്തിയാൽ സാധാരണ പെട്രോൾ, ഡീസൽ വില വർധിപ്പിച്ചേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതാണ് എണ്ണക്കമ്പനികളെ വില വർധനയ്ക്ക് പ്രേരിപ്പിക്കുന്നത്. നിലവിൽ ഒരു ബാരൽ ക്രൂഡ് ഓയിലിന് 120 ഡോളറാണ് വില. ഇത് 150 ഡോളറിലേക്ക് എത്തുകയാണെങ്കിൽ സാധാ പെട്രോൾ ഡീസൽ വില വർധിപ്പിക്കേണ്ടി വരുമെന്നാണ് എണ്ണ ക്കമ്പനികളുടെ മുന്നറിയിപ്പ്.
ഇതിന് പുറമെ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കാമെന്ന് വ്യോമയാന മന്ത്രാലയവും വ്യക്തമാക്കി. അടുത്തമാസം മുതൽ വിമാന കമ്പനികളെ പ്രതിസന്ധി ബാധിക്കുമെന്ന് എയർ ഇന്ത്യയും ചൂണ്ടികാട്ടി. അതിനിടെ 47236 ടൺ LPG യുമായി അമേരിക്കയിൽ നിന്നുള്ള പിക്സിസ് പയനിയർ കപ്പൽ മംഗലാപുരം തുറമുഖത്ത് എത്തി. ഇതിന് പുറമെ രണ്ട് ഇന്ത്യൻ എൽ പി ജി കപ്പലുകൾ ഉടൻ ഹോർമോസ് കടലിടുക്ക് കടക്കുമെന്നാണ് വിവരം.
അതേസമയം, കേരളത്തിലും ഇന്ധന പ്രതിസന്ധി രൂക്ഷമാവുകയാണ്. സർക്കാർ വകുപ്പുകൾക്ക് ഇനി ഇന്ധനം കടം നൽകാനാവില്ലെന്നാണ് പമ്പ് ഉടമകളുടെ നിലപാട്.കുടിശ്ശിക തുക ഉടൻ തരണമെന്ന് ചൂണ്ടികാണിച്ച് പമ്പ് ഉടമകളുടെ സംഘടന മുഖ്യമന്ത്രിയ്ക്കും, വിവിധ വകുപ്പുകൾക്കും കത്ത് അയച്ചു. പൊലീസ് വകുപ്പ് മാത്രം നൽകാനുള്ളത് 400 കോടിയെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.



