പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും….ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്കെതിരെ മുഖ്യമന്ത്രി…
തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി വിമർശിച്ച ഗീവർഗീസ് മാർ കൂറിലോസിന് മറുപടി നല്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.600 വാഗ്ദാനങ്ങളിൽ ചിലത് ഒഴിച്ച് മറ്റെല്ലാം കഴിഞ്ഞ സർക്കാർ പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പലതും ചാർത്താൻ ശ്രമിച്ചെങ്കിലും ജനം പിന്നെയും എൽഡിഎഫിനെ തെരഞ്ഞെടുത്തു. ചരിത്രം തിരുത്തി ജനം തുടർഭരണം നൽകി. ദുരന്ത ഘട്ടങ്ങളിൽ ലഭിക്കേണ്ട കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചില്ല. സഹായിക്കാൻ ബാധ്യസ്ഥരായവർ നിഷേധാത്മകമായി പെരുമാറി. തകർന്ന് പോകുമായിരുന്ന ഒരു ഘട്ടമായിരുന്നു അത്. നമ്മളെ സഹായിക്കാത്തവരുടെ മുന്നിൽ നമ്മെല്ലാവരും ചേർന്നാണ് അതിജീവിച്ച് കാണിച്ചത്. അർഹതപ്പെട്ടത് പോലും കേന്ദ്രം നമുക്ക് തരുന്നില്ല. സുപ്രീംകോടതി ഇടപെട്ടതോടെയാണ് കേന്ദ്രം വാശി തിരുത്തിയത്. സാധാരണ ഒരു സർക്കാരും അനുഭവിക്കേണ്ടി വരാത്ത കാര്യങ്ങളാണ് നമ്മൾ നേരിടുന്നത്. കേരളത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.