പറമ്പിലെ കാട് വെട്ടിതെളിച്ചില്ലെങ്കിൽ പണിവരുന്നുണ്ട്

തിരുവനന്തപുരം: കാട് വെട്ടിതെളിയിക്കാൻ മടി കാട്ടുന്ന സ്ഥലമുടമകൾക്കെതിരെ നടപടിയെടുക്കാൻ തദ്ദേശസ്വയംഭണ സ്ഥാപനങ്ങൾക്ക് അനുമതി. ആൾപാർപ്പില്ലാത്തതും കാട് പിടിച്ചു കിടക്കുന്ന കെട്ടിടമോ, കാടുപിടിച്ചുകിടക്കുന്ന പറമ്പോ വൃത്തിയാക്കുന്നതിന് ഉടമസ്ഥനോട് രേഖാമൂലം ആവശ്യപ്പെടാമെന്നും, അനുസരിക്കാത്ത പക്ഷം ഇത്തരം ജോലികൾ സെക്രട്ടറിയുടെ മേൽ നോട്ടത്തിൽ നടത്താമെന്നും അതിന് നേരിട്ട ചെലവുകൾ ഉടമയിൽ നിന്ന് ഈടാക്കാമെന്നുമാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.

തൃശൂർ ജില്ലയിലെ പൊയ്യ സ്വദേശിയായ കെ ഐ ബിനോയ് നൽകിയ ഹർജിയിൽ ഉണ്ടായ ഹൈക്കോടതി വിധിയെത്തുടർന്നാണ് സർക്കാരിന്റെ ഈ ഉത്തരവ്. അയൽപക്കത്തെ പരിപാലിക്കാതെ കാടുകയറി കിടന്ന പറമ്പിൽ നിന്നുമുള്ള പാമ്പുകടിയേറ്റ് മൂന്നു വയസുകാരി മരിച്ചിരുന്നു. തൃശൂർ ജില്ലയിലെ പൊയ്യ ഗ്രാമപഞ്ചായത്ത് പരിധിയിൽ 2021 മാർച്ച് മാസത്തിലാണ് ദാരുണസംഭവം നടന്നത്. പൊന്തക്കാട്ടിൽ നിന്നെത്തിയ പാമ്പുകടിയേറ്റാണ് കെ ഐ ബിനോയുടെയും ലയ ജോസിന്റെയും മകൾ ആവ്‌റിൻ മരണപ്പെടുന്നത്. അതിന് മുമ്പ് തന്നെ പല പ്രാവശ്യം പറമ്പ് ഉടമകളോട് അടിക്കാട് വെട്ടി വൃത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടും വൃത്തിയാക്കാതിരുന്നത് മൂലം സ്ഥലം പാമ്പുകളുടെ താവളമാകുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ഇത് സംബന്ധിച്ച് ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചിരുന്നു.

പരാതിക്കിടയാക്കുംവിധം പൊന്തക്കാടുകൾ വളർന്നാൽ സ്വന്തം നിലയ്‌ക്കു വെട്ടിവൃത്തിയാക്കി ചെലവുതുക ഭൂവുടമയിൽനിന്ന് വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദേശം നൽക്കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് അടിസ്ഥാനമാക്കിയാണ് പുതിയ സർക്കാർ ഉത്തരവ്.

Related Articles

Back to top button