നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി വ്യാജ പണപ്പിരിവ് നടത്തുന്നതായി പരാതി….

കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിഎംസി കൂട്ടായ്മയാണ് ഇതിനു പിന്നിലെന്ന് സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു. ഇവര്‍ പണം ആവശ്യപ്പെടുന്ന അഭ്യര്‍ഥന വിവിധ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണെന്നും ഭാരവാഹികള്‍ അറിയിച്ചു..

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ യെമനില്‍ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. 2017 ജൂണ്‍ 25ന് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുകയാണ് നിമിഷ. യെമെനില്‍ ആക്ഷന്‍ കൗണ്‍സിലിന്റെ സഹായിയായ സാമുവല്‍ ജറോം ആവശ്യപ്പെട്ടപ്രകാരം പ്രാരംഭചര്‍ച്ചകള്‍ക്കുള്ള ചെലവായ 45,000 അമേരിക്കന്‍ ഡോളര്‍ (38 ലക്ഷം ഇന്ത്യന്‍ രൂപ) സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന്റെ അക്കൗണ്ടിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.ഇത് മുന്നില്‍ക്കണ്ട് അനധികൃത പണപ്പിരിവ് നടത്തുന്നതില്‍നിന്ന് സംഘടനകളും വ്യക്തികളും പിന്മാറണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു. അല്ലാത്ത പക്ഷം നിയമനടപടി ഉള്‍പ്പെടെ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button