നിപാ ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം…..

നിപാ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവ്വേ  സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി. 27908 വീടുകളിലാണ്  ജില്ലയിലെ ആരോഗ്യപ്രവർത്തകർ അഞ്ചു ദിവസം കൊണ്ട്  സർവ്വേ പൂർത്തിയാക്കിയത്.  ഈ സർവ്വേയിൽ 1350  പനി ബാധിതരെ കണ്ടെത്തുകയും  നിപ കണ്‍ട്രോള്‍ സെല്ലിലെ  കോൺടാക്ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിൽ 144 ടീമുകൾ 14500 വീടുകളിലാണ് സർവ്വേ പൂർത്തിയാക്കിയത്. ഇതിൽ 944 പേർ ക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ആനക്കയം പഞ്ചായത്തിൽ 95 ടീമുകൾ 13408 വീടുകളിലാണ് സന്ദർശിച്ചത്.  ഇതിൽ 406 പേർ പനിയുള്ളവരായി കണ്ടെത്തി. കണ്ടെത്തിയവരെയെല്ലാം നിപ കൺട്രോൾ സെല്ലിൽ നിന്ന് ബന്ധപ്പെടുകയും ഫോൺ മുഖേന വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.  നിപാ രോഗം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ദിവസം തന്നെ ആരോഗ്യവകുപ്പ് രണ്ട് ഗ്രാമപഞ്ചായത്തുകളിലും  ഫീൽഡ് സർവ്വേ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു.

Related Articles

Back to top button